സാൻഫ്രാൻസിസ്കോ: ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഇലോൺ മസ്ക്. കമ്പനിയിലെ ജീവനക്കാർക്ക് മേൽ ജോലിയുമായി ബന്ധപ്പെട്ട് മസ്ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ട്വിറ്ററിലെ എഞ്ചിനീയർമാർ ദിവസം 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യണമെന്ന നിർദ്ദേശം മസ്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം. പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നതിന്റെ ഭാഗമായി ജീവനക്കാർ അധികസമയം ജോലി ചെയ്യേണ്ടി വരുമെന്ന് ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരെ അറിയിച്ചു കഴിഞ്ഞു.
ഇതിന്റെ ഭാഗമായിട്ടാണ് ചില ജീവനക്കാരോട് 12 മണിക്കൂർ വീതം ജോലി ചെയ്യണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തി ദിവസമായിരിക്കും. ഈ വിഷയത്തിൽ ഒരു ചർച്ച ഉണ്ടായിരിക്കില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലേയും ജീവനക്കാർക്കായി നിശ്ചിത ടാർജെറ്റ് നൽകിയിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കിയില്ലെങ്കിൽ അവരുടെ ജോലി നഷ്ടമാകും. 50 ശതമാനം ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഭീഷണി മുഴക്കിയാണ് മസ്ക് തന്റെ ഉത്തരവ് പാലിക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്വിറ്റർ ബ്ലൂ ടിക്കിന് (വെരിഫൈഡ് അക്കൗണ്ട്) പണം ഈടാക്കാനുള്ള മസ്കിന്റെ തീരുമാനത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പെയ്ഡ് വെരിഫിക്കേഷൻ ഫീച്ചർ പുറത്തിറക്കാൻ നവംബർ ഏഴ് വരെയാണ് എഞ്ചിനീയർമാർക്കായി മസ്ക് സമയപരിധി നൽകിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനിയിൽ നിന്ന് പുറത്ത് പോകുമെന്നാണ് മുന്നറിയിപ്പ്. പ്രതിമാസ ഫീസ് ഏർപ്പെടുത്തുമെന്ന വിവരങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും അത് എത്രയാകും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പണം ഈടാക്കാതെ മാർഗമില്ലെന്നും, ട്വിറ്ററിന് എല്ലാക്കാലത്തും പരസ്യദാതാക്കളെ ആശ്രയിക്കാൻ കഴിയില്ലെന്നാണ് വിഷയത്തിൽ മസ്കിന്റെ വിശദീകരണം.
Comments