ബീഹാർ: മുസ്ലീം പെൺകുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് ദളിത് യുവാവിന് ക്രൂര മർദ്ദനം. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. യുവാവിനെ ക്രൂരമായി മർദ്ദിച്ചതിന് പുറമെ തുപ്പൽ നക്കാൻ നിർബന്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജു എന്ന യുവാവാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. സംഭവദിവസം രാജു ഈ പെൺകുട്ടിയെ ബൈക്കിൽ വീട്ടിൽ കൊണ്ടുചെന്നാക്കിയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് പറഞ്ഞ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.
അലാവുദ്ദീൻ എന്ന മൗലാനയുടെ നേതൃത്വത്തിലാണ് യുവാവിനെ മർദ്ദിക്കുന്നത്. എന്നാൽ ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫിറോസ്, വിനോദ് പാസ്വാൻ തുടങ്ങിയവരാണ് അറസ്റ്റിലായിരിക്കുന്നത്. ഒളിവിലുള്ള മൗലാനയുടെ മകനാണ് ഫിറോസ്. പ്രതികൾ തുപ്പിയിടുന്നത് ദളിത് യുവാവിനെ കൊണ്ട് നക്കാൻ നിർബന്ധിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
അതേസമയം മകൻ മുസ്ലീം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന പ്രചാരണം യുവാവിന്റെ കുടുംബം നിഷേധിച്ചു. രാജുവും പെൺകുട്ടിയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. സംഭവദിവസം വീട്ടിൽ വിടണമെന്ന് രാജുവിനോട് പെൺകുട്ടി അഭ്യർത്ഥിച്ചിരുന്നു. ഇത് പ്രകാരമാണ് വീട്ടിൽ വിട്ടത്. അവർ സുഹൃത്തുക്കൾ മാത്രമാണ് അല്ലാതെ പ്രണയത്തിലല്ലെന്നും കുടുംബം വ്യക്തമാക്കി. പ്രതികൾക്കെതിരെ എസ്സി,എസ്ടി നിയമത്തിലെ വകുപ്പുകൾ പോലീസ് ചുമത്തിയിട്ടില്ലെന്നും അവരെ രക്ഷപെടുത്താനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നതെന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Comments