പത്തനംതിട്ട: സിപിഎം ഭരിക്കുന്ന റാന്നി പെരുനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നൽകുന്നില്ലെന്ന് പരാതി. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പി എസ് മോഹനൻ അധ്യക്ഷനായ ബാങ്കിനെതിരയാണ് വ്യാപകമായ ആരോപണം ഉയരുന്നത്. ചികിത്സ ചിലവിന് ആവശ്യമായ പണം പോലും ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയുന്നില്ലെന്ന് പരാതിയുമായി പത്തനാപുരം സ്വദേശിനി ഉൾപ്പെടെ നിരവധി പേരാണ് രംഗത്ത് വരുന്നത്
സിപിഎം പ്രവർത്തകരായ ബന്ധുക്കൾ നിർബന്ധിച്ചാണ് പെരുനാട് സർവീസ് സഹകരണ ബാങ്കിൽ പത്തനാപുരം സ്വദേശിനി പണം നിക്ഷേപിച്ചത്. ക്യാൻസർ രോഗിയായ ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ധനസഹായവും കിടപ്പാടം വിറ്റപ്പോൾ കടം വിട്ടീയ ശേഷം മിച്ചം ലഭിച്ച പണവുമാണ് ബാങ്കിൽ നിക്ഷേപിച്ചത്. അതിൽ നിന്നും ലഭിച്ചിരുന്ന പലിശയായിരുന്നു ഇവരുടെ ഏക ജീവിതമാർഗം. എന്നാൽ ഇവർക്ക് പലിശ മുടങ്ങിയിട്ട് മാസങ്ങളായി. നട്ടെല്ലിലും കരളിനും ബാധിച്ച രോഗം ചികിത്സിച്ച് ഭേദമാക്കാൻ പണം ആവശ്യമാണ്. ഇതിനായി ബാങ്ക് അധികൃതരെ അറിയിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്.
ഒടുവിൽ പണം ചോദിച്ച് ബാങ്കിൽ എത്തുമ്പോൾ മോശമായ പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും നേരിടേണ്ടിവരുന്നത്. പത്തനാപുരം സ്വദേശിക്ക് മാത്രം ലഭിക്കാനുള്ളത് 6 ലക്ഷം രൂപയാണ്. ദിവസേന ഇത്തരത്തിൽ നിരവധി പേരാണ് പണം ആവശ്യപ്പെട്ട് ബാങ്കിലേക്ക് എത്തുന്നത്.
കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളൊന്നും മടക്കി നൽകുന്നില്ല. പരാതിപ്പെടുന്നവരെ പാർട്ടി സ്വാധീനം ഉപയോഗിച്ച് ഭയപ്പെടുത്തുന്നുവെന്നും ആക്ഷേപമുണ്ട്. ബാങ്കിൽ വലിയ സാമ്പത്തിക തിരിമറികൾ നടക്കുന്നുണ്ടെന്ന് പരാതികൾ ഉയർന്നെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം നേതൃത്വം പരാതികളെല്ലാം ഒതുക്കി തീർക്കുകയാണ്.
Comments