പറവൂർ: മഷിനോട്ടക്കാരനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയതിന് ശേഷം സ്വർണവും മൊബൈൽ ഫോണും കവർന്നതായി പരാതി. തൈക്കൂട്ടത്തിൽ വിജയനെയാണ് രണ്ട് പേർ ആക്രമിച്ചത്. 7.25 പവനോളം സ്വർണ്ണമാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ സ്വദേശിയായ വിജയൻ മൂന്ന് വർഷമായി പെരുവാരം ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് മഷിനോട്ടം നടത്തി വരികയാണ്.
മഷി നോക്കണമെന്ന ആവശ്യവുമായാണ് രണ്ട് പേർ വിജയന്റെ വീട്ടിലെത്തിയത്. ഒരാൾ മുഖലക്ഷണം നോക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ലക്ഷണം നോക്കി ചില പ്രശ്നങ്ങൾ കാണുന്നതായി വിജയൻ പറഞ്ഞു. ഇതോടെ ഭാര്യയേയും കൂട്ടി വരാമെന്നും വിസിറ്റിംഗ് കാർഡ് വേണമെന്നും വന്നവരിൽ ഒരാൾ ആവശ്യപ്പെട്ടു. വിസിറ്റിംഗ് കാർഡ് എടുക്കാൻ തിരിഞ്ഞപ്പോൾ തോർത്തിൽ ദ്രാവകം മണപ്പിച്ച് വിജയനെ ബോധം കെടുത്തുകയായിരുന്നു.
ബോധം വീണപ്പോഴാണ് സ്വർണ്ണാഭരണങ്ങളും മൊബൈലും മോഷണം പോയതായി അറിയുന്നത്. മാല, കൈചെയിൻ, രണ്ട് മോതിരങ്ങൾ എന്നിവയാണ് നഷ്ടമായത്. ഇതോടെ വിജയൻ പുറത്തിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments