ഡൽഹി: ലോകം ആഗോള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം പ്രതീക്ഷയുടെ ഇടമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻവെസ്റ്റ് കർണാടക 2022 ഉച്ചകോടിയുടെ വെർച്വൽ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ഇക്കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്. ‘ഇത് ആഗോള പ്രതിസന്ധിയുടെ സമയമാണെങ്കിലും, ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ ഇന്ത്യയെ പ്രതീക്ഷയുടെ ഇടമായി വിശേഷിപ്പിക്കുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ
പ്രവർത്തിക്കുകയാണ്. ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകൾ ലോകത്തിന് നമ്മുടെ തയ്യാറെടുപ്പുകളെക്കുറിച്ചുളള സൂചനയാണ് നൽകുന്നത്’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന് പകരം യുക്തിസഹമാക്കി. ഇതിലൂടെ ഇന്ത്യ നിക്ഷേപങ്ങൾ എളുപ്പമാക്കി. നമ്മുടെ നിക്ഷേപകരെ പഴയ സമ്പ്രദായത്തിൽ നിന്നും തന്റെ സർക്കാർ മോചിപ്പിച്ചു. അവർക്ക് അവസരങ്ങളുടെ ചുവപ്പ് പരവതാനി വിരിച്ചു നൽകി. പ്രതിരോധം, ഡ്രോണുകൾ, ബഹിരാകാശം, ജിയോസ്പെഷ്യൽ മാപ്പിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ മുൻ കാലങ്ങളിൽ അടച്ചിട്ടിരുന്ന വാതിലുകൾ തുറന്നിട്ടു കൊണ്ട് സ്വകാര്യ നിക്ഷേപകരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ധീരമായ പരിഷ്കാരങ്ങൾക്കും, അടിസ്ഥാന സൗകര്യങ്ങൾക്കും, രാജ്യത്തെ മികച്ച പ്രതിഭകൾക്കുമാണ് പുതിയ ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെ യുവാക്കൾ രാജ്യത്ത് 100-ലധികം യൂണികോണുകൾ ഉണ്ടാക്കി. കഴിഞ്ഞ എട്ട് വർഷത്തിനിടെ അവർ എൺപതിനായിരത്തിലധികം സ്റ്റാർട്ടപ്പുകൾ വിജയകരമായി രാജ്യത്ത് ആരംഭിച്ചു. ബിസിനസ് സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതിന് എല്ലാ സൗകര്യവും ഒരുക്കുന്ന കർണാടകത്തിലെ ഡബിൾ എഞ്ചിൻ സർക്കാരിനെയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു. പ്രകൃതിയുടെയും സംസ്കാരത്തിന്റെയും സവിശേഷമായ സംഗമത്തിനൊപ്പം പാരമ്പര്യവും സാങ്കേതികവിദ്യയും കർണാടകയുടെ മണ്ണിലുണ്ടെന്നും ആദ്യം മനസ്സിൽ വരുന്ന സ്ഥലം ബെംഗളൂരു ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments