ഓടുന്ന ട്രെയിനിൽ ചാടി കയറുന്നത് അപകടം വിളിച്ച് വരുത്തുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . എങ്കിലും പല സാഹചര്യത്തിലും അറിഞ്ഞു കൊണ്ട് നാം ആ പ്രവൃത്തി ചെയ്യുകയും അപകടം സ്വയം വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിൽ അപകടത്തിൽപ്പെട്ട ഒരു അമ്മയെയും കുഞ്ഞിനെയും രണ്ട് ജവാൻമാർ സാഹസികമായി രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മുംബൈയിലെ മാൻഖുർദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ പുറപ്പെടുന്നു. വേഗത്തിൽ ഒരു അമ്മ കൈക്കുഞ്ഞുമായി ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നു. എന്നാൽ യാത്രക്കാരുടെ തിരക്ക് മൂലം അവർക്ക് ഉള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ല. ട്രെയിൻ ഓടിത്തുടങ്ങിയതോടെ കുഞ്ഞുമായി യുവതി പകുതി ട്രെയിനിന് ഉളളിലും പ്ലാറ്റ്ഫോമിലുമായി വീണു. പുറത്ത് നിന്നവർ വലിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഏതാനും മീറ്റർ യുവതിയെയും കുഞ്ഞിനെയും കൊണ്ട് ട്രെയിൻ നീങ്ങി.
യാത്രക്കാരുടെ നിലവിളി കേട്ട് എത്തിയ റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ രണ്ട് ജവാൻമാർ ചേർന്ന് ഇരുവരെയും രക്ഷിക്കുകയായിരുന്നു. ആദ്യം ഒരാൾ ഓടുന്ന ട്രെയിനിൽ നിന്നും കുഞ്ഞിനെ വലിച്ചെടുത്തു. പിന്നാലെ അടുത്തയാൾ ട്രെയിനിൽ വലിച്ചിഴച്ച യുവതിയെയും വലിച്ചെടുത്തു. സ്റ്റേഷനിൽ നിന്നിരുന്ന യാത്രക്കാർ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോഴാണ് സാഹസികമായി നിമിഷ നേരം കൊണ്ട് ഇരുവരും രക്ഷാപ്രവർത്തനം നടത്തിയത്.
ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജവാൻന്മാരെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് വന്നു. എന്നാൽ കൈക്കുഞ്ഞുമായി ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച യുവതിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Comments