തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ നിയന്ത്രണം വിട്ട് മുഖ്യമന്ത്രി. ജുഡീഷ്യറിക്കും മേലെയാണ് താൻ എന്ന ഭാവമാണ് ഗവർണർ ആരിഫ മുഹമ്മദ് ഖാൻ പ്രകടമാക്കുന്നതെന്ന് മുഖ്യമന്ത്രി. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ല. കേരള നിയമസഭയാണ് ചാൻസിലർ പദവി നൽകിയത്. ആ പദവിയിലിരുന്ന് ഗവർണർ സർവ്വകലാശാലകളെ അപകീർത്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഗവർണർ തന്നെ ചാൻസിലറാവണമെന്ന് നിർബന്ധമില്ലെന്നും അത്തരത്തിൽ നിരവധി സർവ്വകലാശാലകളുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിക്കും മേലെയാണ് താൻ എന്ന ഭാവമാണ് പ്രകടമാകുന്നത്. മന്ത്രിസഭയെ മറികടന്ന് ആർഎസ്എസ് അനുഭാവികളെ തിരുകി കയറ്റാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ മേഖലയിലും മികവ് പുലർത്തിയവരെയാണ് കേരളത്തിൽ വി.സി മാരായി നിയമിച്ചിട്ടുള്ളതെന്നും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അല്ല അവർ നിയമിതരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ പോലും മറികടന്നു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകുന്നത്. ചാൻസലർ ഭരണഘടനാ പദവിയല്ല, മറിച്ച് സർവകലാശാല നിയമ പ്രകാരമുള്ള പദവിയാണ്. ഒരു തവണ വി സി യെ നിയമിച്ച് കഴിഞ്ഞാൽ പിന്നീട് നടപടി എടുക്കാൻ യൂണിവേഴ്സിറ്റി നിയമ പ്രകാരമേ നടക്കൂ. എന്നാൽ സർവ്വകലാശാലയെ സംഘ പരിവാറിന്റെ കൂത്തരങ്ങാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സർവ്വകലാശാലകളുടെ സ്വയംഭരണം തകർക്കുന്നു. നിയമങ്ങളുടെ നഗ്ന ലംഘനത്തിന് ആർക്കും അധികാരമില്ല.വിസിക്കെതിരെ നടപടി വേണമെങ്കിലത് സർവകലാശാല ചട്ടത്തിൽ പറയുന്നുണ്ട്. നിയമങ്ങളേയും നിയമസഭയേയും നോക്കുകുത്തിയാക്കാമെന്ന് ചിലർ കരുതുന്നു. അത് അംഗീകരിച്ച് കൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റം തകർക്കാനാകുമോ എന്ന് ചില കേന്ദ്രങ്ങൾ ചിന്തിക്കുന്നു.ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു ശക്തിക്കും തകർക്കാൻ കഴിയില്ല. നമ്മുടെ നാല് സർവ്വകലാശാലകൾ ആദ്യ നൂറിന്റെ പട്ടികയിൽ ഉണ്ട്. ഉന്നത വിദ്യാഭ്യാസ പരിഷ്ക്കരണ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ നേട്ടങ്ങളിൽ സംഘപരിവാറിന് അസ്വസ്ഥതയുണ്ട്. ഭരണഘടനാ മൂല്യങ്ങളെ തകിടം മറിക്കുന്ന ഇടപെടലാണ് സംഘപരിവാർ നടത്തുന്നത്.തൽപ്പര കക്ഷികൾ നടത്തുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങളിൽ പതറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതിയാണ് ഗവർണർ വി.സി. മാരോട് രാജി ആവശ്യപ്പെട്ടത്. ഇത് കോടതി പോലും അംഗീകരിച്ചില്ല. ഇതു തന്നെ നടപടി നിയമപരമല്ല എന്ന് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് നിർദ്ദേശം നൽകാൻ ഇവിടെ സർക്കാരുണ്ട്. അവരുടെ ജോലി ചെയ്യാൻ അവർക്ക് അറിയാം. അവരെല്ല താനാണ് ഇത് ചെയ്യേണ്ടത് എന്ന വ്യാമോഹം ഉണ്ടെങ്കിൽ അത് മനസ്സിലിരുന്നാൽ മതി. ഇതിൽ നിന്ന് വ്യക്തമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വളർച്ച ഇവരെ എത്രത്തോളം അസ്വസ്ഥമാക്കുന്നു എന്നത്. ഗവർണറുടെ സ്ഥാനത്തിരുന്നു ചാൻസലർ പദവിയിലൂടെ തെറ്റായ നടപടികൾ സ്വീകരിക്കാം എന്ന് ചാൻസലർ കരുതരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എംഎൽഎമാരെ നോക്കുകുത്തികളാക്കാം എന്ന് കരുതുന്നു.ഗവർണ്ണറുടെ നിലപാട് അംഗീകരിക്കില്ല.തന്നിലാണ് സർവ്വ അധികാരങ്ങളെന്ന് കരുതിയാൽ അത് മനസ്സിൽ വെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രിമാരെ പിൻവലിക്കുന്നത് എല്ലാം തീരുമാനിക്കാൻ മന്ത്രിസഭ ഉണ്ട്.പോലീസിന് നിർദ്ദേശം നൽകാൻ സർക്കാരുണ്ട്. എന്നാൽസമാന്തര സർക്കാരാകാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിൽ ഒപ്പിടില്ലെന്ന് പറഞ്ഞുഓർഡിനൻസിൽ ഒപ്പിട്ടത് വായിക്കാതെ ആണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. വായിക്കാതെ ഒപ്പിടാൻ ദിവ്യ സിദ്ധി ഉണ്ടോ? ഒപ്പിടില്ല എന്ന് പറഞ്ഞ ബില്ലുകളിൽ മൂന്ന് എണ്ണം സർവകലശാലകളുമായി ബന്ധപ്പെട്ടതാണ്. ബില്ലുകളും ഓർഡിനൻസുകളും ഒപ്പിടാൻ വൈകിപ്പിക്കാൻ അധികാരമില്ല.രണ്ടാമത് സഭ ബിൽ അയച്ചാൽ ഒപ്പിടാതെ മറ്റ് വഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Comments