ഷിംല: രാഷ്ട്രീയ പിൻബലമില്ലാത്ത കോൺഗ്രസ് നേതാക്കൾക്ക് മുഖ്യമന്ത്രി സ്ഥാനം ചിന്തിക്കാൻ പോലുമാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രചരണ റാലികൾ നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. ഹമീർപൂരിലെ നദൗൺ, കംഗ്രയിലെ ധർമ്മശാല, സോളാനിലെ നളഗഡ് എന്നിവിടങ്ങളിലായിരുന്നു അമിത് ഷാ റാലികൾ നടത്തിയത്. കോൺഗ്രസ് പാർട്ടിയെ ഇപ്പോഴും നിയന്ത്രിക്കുന്നത് അമ്മയും മകനും ചേർന്ന ജോഡിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വിമർശിച്ചു.
പത്തോളം കോൺഗ്രസ് നേതാക്കളെയാണ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് വശീകരിച്ച് വെച്ചിരിക്കുന്നത്. ചില സീറ്റുകളിൽ വിജയിക്കാനുള്ള തന്ത്രം മാത്രമാണിത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കണമെങ്കിൽ രാഷ്ട്രീയ കുടുംബപശ്ചാത്തലമോ അത്തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ പിൻബലമോ നിർബന്ധമാണെന്ന് അമിത് ഷാ പ്രതികരിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഈ രാജ്യത്ത് 10 വർഷം ഭരണം കയ്യാളിയപ്പോൾ എണ്ണാൻ കഴിയുന്നതിലപ്പുറം അഴിമതികളാണ് നടന്നത്. ബിജെപി ഭരിക്കാൻ തുടങ്ങിയപ്പോൾ അത്തരത്തിലുള്ള ഒറ്റ അഴിമതി പോലും ചൂണ്ടിക്കാണിക്കാനില്ലെന്നത് ശ്രദ്ധേയമാണെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.
60 വർഷമായി നാല് തലമുറകളോളം രാജ്യം ഭരിച്ചവർ ഹിമാചലിനായി എന്താണ് ചെയ്തതെന്ന് ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണമികവിന്റെയും പ്രകടനങ്ങളുടെയും അടിസ്ഥാനത്തിൽ ഒരിക്കലും കോൺഗ്രസുകാർ വോട്ടുതേടാറില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ജയ് റാം ഠാക്കൂറിന്റെ നേൃത്വത്തിലുള്ള സംസ്ഥാന സർക്കാരും കഴിഞ്ഞ അഞ്ച് വർഷമായി ഹിമാചൽ പ്രദേശിന് വേണ്ടി എന്തുചെയ്തുവെന്ന് വിശദീകരിക്കാൻ തനിക്ക് സാധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ഹിമാചൽ പ്രദേശിന് വേണ്ടി എയിംസ്, മെഡിക്കൽ കോളേജുകൾ, അടൽ ടണൽ, മെഡിക്കൽ ഡിവൈസ് പാർക്ക്, ബൾക്ക് ഡ്രഗ് പാർക്ക് എന്നിവ നൽകിയത് മോദി സർക്കാരാണ്. ആയുഷ്മാൻ, ഹിംകെയർ എന്നീ പദ്ധതികൾക്ക് കീഴിൽ 10 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷയും കൊറോണയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലേറെയായി ഏഴ് ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് കിലോ സൗജന്യ റേഷനും 10 ലക്ഷം കർഷകർക്ക് പ്രതിവർഷം 6,000 രൂപയും ബിജെപി സർക്കാർ നൽകി. ഇന്ന് ഹിമാചലിലെ എല്ലാ വീടുകളിലും ശുചിമുറിയും ഇലക്ട്രിസിറ്റി കണക്ഷനുമുണ്ട്. ഹിമാചലിലെ ജനങ്ങളെ ഇതുപോലെ ഒരിക്കലും കോൺഗ്രസ് പരിപാലിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. മികച്ച ഉത്പാദന കേന്ദ്രമായി രാജ്യം വളർന്നു വരികയാണ്. 60 വർഷം ഭരിച്ചിട്ടും രാമക്ഷേത്രം നിർമ്മിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അതേസമയം നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴേക്കും രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനം അയോദ്ധ്യയിൽ ആരംഭിച്ചു. 2024ഓടെ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ഒന്നുകിൽ അഴിമതി നിറഞ്ഞ കോൺഗ്രസ് സർക്കാരിലേക്ക് വീണ്ടും തിരിച്ച് പോകുക അല്ലെങ്കിൽ പ്രകടനമികവുള്ള മോദിയുടെ രാഷ്ട്രീയത്തിനോടൊപ്പം നിൽക്കാൻ ഹിമാചലിലെ ജനങ്ങൾ തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു.
Comments