ന്യൂഡൽഹി: സിആർപിഎഫിന്റെ തലപ്പത്ത് ഇനി സ്ത്രീ സാന്നിധ്യം. ചരിത്രത്തിലാദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥരെ ഇൻസ്പെക്ടർ ജനറലായി സ്ഥാനക്കയറ്റം നൽകി. സിആർപിഎഫിന്റെ ബിഹാർ സെക്ടറിലെ തലവനായി ഐജി സീമ ദുണ്ഡിയയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ തലപ്പത്ത് ഐജി ആനി എബ്രഹാമിനെയുമാണ് തിരഞ്ഞെടുത്തത്.
1987 മുതലാണ് സ്ത്രീകളെ സേനയിൽ നിയമിക്കുന്നത്. അതിന് ശേഷം ആദ്യമായാണ് ഇൻസ്പെക്ടടർ ജനറലായി വനിതകൾക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. 1992-ലാണ് സിആർപിഎറിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് നിലവിൽ വരുന്നത്. അതിന് ശേഷം ആദ്യമായാണ് വനിത ചുമതല ഏൽക്കുന്നത്. അടുത്തിടെയാണ് ആനി എബ്രഹാമിന് ഇൻസ്പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ആർഎഎഫിന്റെ തലവനായി നിയമിക്കുന്നത്.
1987-ൽ സേനയിൽ പ്രവേശിച്ച ആദ്യ ബാച്ച് വനിതാ ഓഫീസർമാരുടെ സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. അതീവ സുരക്ഷാ മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ച ഉദ്യോഗസ്ഥയാണ് ഐജി സീമ. മഹിള ബറ്റാലിയൻ യാഥാർത്ഥ്യമാക്കുന്നതിലും വഹിച്ച പങ്ക് വളരെ വലുതാണ്. ആർഎഎഫിന്റെ ഡിഐജി ആയി സേവമനുഷ്ഠിച്ച് വരുന്നതിനിടെയാണ് സ്ഥാനക്കയറ്റം ലഭിക്കുന്നത്. ലൈബീരിയയിലെ യുണൈറ്റഡ് നേഷൻസ് മിഷനിൽ സ്ത്രീകൾക്കായുള്ള എഫ്പിയു കമാൻഡറാണ് ഐജി ആനി. ഇതിന് പുറമേ ഇന്റലിജൻസ് ഐജി, ഡിഐജി, വിജിലൻസ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡൽ, അതി ഉത്കൃഷ്ട് സേവാ പഥക് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹരാണ് ഇരുവരും.
Comments