അമൃത്സർ: പഞ്ചാബിൽ റെക്കോർഡ് രേഖപ്പെടുത്തി കർഷകരുടെ തീയിടൽ. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 3,634 വയലുകളിൽ തീയിട്ടുന്നുവെന്നാണ് റിപ്പോർട്ട്. ലുധിയാന ആസ്ഥാനമായുള്ള പഞ്ചാബ് റിമോട്ട് സെൻസിംഗ് സെന്റർ പുറത്തുവിടുന്ന കണക്ക് പ്രകാരം സെപ്റ്റംബർ 15 മുതൽ നവംബർ 2 വരെയുള്ള കാലയളവിൽ 21,480 വയലുകളിൽ തീയിട്ടുവെന്നാണ് വിവരം.
സംഗ്രൂരിൽ മാത്രം 677 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തീയിടലുകൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തതും സംഗ്രൂരിലാണ്. പട്യാലയിൽ 395, ഫിറോസ്പൂരിൽ 342, ബതിന്ദയിൽ 317, ബർണാലയിൽ 278, ലുധിയാനയിൽ 198, മാൻസയിൽ 191, മോഗയിലും മുക്ത്സറിലും 173 വീതവും ഫരീദ്കോട്ടിൽ 167 കേസുകളും റിപ്പോർട്ട് ചെയ്തു.
2020ൽ ഇതേദിവസം സംസ്ഥാനത്ത് 3,590 കേസുകളും 2021ൽ 3,001 കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തത്. അടുത്ത വിളയായ ഗോതമ്പും പച്ചക്കറികളും വിതയ്ക്കുന്നതിന് മുന്നോടിയായി വയലുകൾ വൃത്തിയാക്കാനാണ് വിളകളുടെ അവശിഷ്ടങ്ങൾ കർഷകർ കത്തിക്കുന്നത്. എന്നാലിത് വായുവിന്റെ ഗുണനിലവാരത്തെ വലിയ തോതിൽ ബാധിക്കുമെന്നതിനാൽ ഇക്കാര്യം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ ഉത്തരവിനെ മറികടന്നാണ് കർഷകർ വയലുകളിൽ തീയിടുന്നത് തുടരുന്നത്. അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുക എന്നതാണ് വയലുകളിലെ തീയിടൽ നിയന്ത്രിക്കുന്നതിന്റെ ലക്ഷ്യം.
Comments