തിരുവനന്തപുരം : ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ആണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ഒമ്പത് വിസിമാരോടാണ് 24 മണിക്കൂറിനുള്ളിൽ രാജിവെയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടത്. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ ഈ നിലപാട്. ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നിയമപ്രകാരം നോട്ടീസ് നൽകി വിസിമാരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ് സിംഗിൾ ബെഞ്ച് പ്രത്യേക സിറ്റിങ്ങിൽ നൽകിയ ഉത്തരവ്.
ഈ നോട്ടീസിന് മറുപടി നൽകേണ്ട സമയ പരിധിയാണ് ഇന്ന് അവസാനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നോട്ടീസിന് വിശദീകരണം നൽകിയിരിക്കുന്നത് മുൻ കേരള വിസി വിപി മഹാദേവൻ പിള്ള മാത്രമാണ് . വിസി നിയമനം ചട്ട പ്രകാരം ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മറുപടി. കിട്ടിയ മറുപടികൾ പരിശോധിച്ച് ഏഴിന് ശേഷം ആകും ഗവർണറുടെ തുടർ നടപടി ഉണ്ടാകുക. അതേസമയം മറ്റു വിസിമാർ ഇന്ന് മറുപടി നൽകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കെടിയു കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എട്ട് വി സി മാർക്കും യോഗ്യതയില്ലെന്നാണ് ഗവർണറുടെ നിലപാട്.
ഇതിനിടെ വിസി വിഷയത്തിൽ ഗവർണറുടെ നിലപാടിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. കേരളത്തിൽ വിസിമാരെ നിയമിച്ചത് രാഷ്ട്രീയ അടിസ്ഥാനത്തിൽ അല്ല. മന്ത്രി സഭയെ പോലും ഗവർണർ മറികടക്കുന്നു. ബില്ലുകളിൽ ഗവർണർ ഒപ്പിടുന്നില്ല. അവ പരിഗണിക്കാതെ പിടിച്ച് വയ്ക്കുന്നു. ബില്ലുകൾ അനിശ്ചിതമായി വൈകിക്കാൻ അദ്ദേഹത്തിന് അധികാരം ഇല്ല. നിയമസഭയ്ക്കാണ് പരമാധികാരം. രണ്ടാമത് ഒരിക്കൽ കൂടി ബില്ല് പാസാക്കി അയച്ചാൽ ഗവർണർക്ക് ഒപ്പിടുകയല്ലാതെ മറ്റ് വഴികളില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments