എറണാകുളം : ആഭിചാര കൊലപാതകക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും കൈയിൽ നിന്ന് ആറുലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി പോലീസ്. സിദ്ധനെക്കൊണ്ട് പൂജ നടത്തിയാൽ സാമ്പത്തിക നേട്ടവും ഐശ്വര്യവും ലഭിക്കുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചാണ് ഷാഫി പണം തട്ടിയത്. സിദ്ധനെന്ന പേരിൽ ഷാഫി തന്നെയെത്തി കൈക്കലാക്കുകയായിരുന്നു .
ആദ്യം മൂന്ന് ലക്ഷം വാങ്ങി. വീണ്ടും പണം വേണമെന്ന് ഷാഫി നിർബന്ധിച്ചതിനെ തുടർന്ന് രണ്ടും പിന്നീട് ഒരു ലക്ഷവും കൈമാറുകയായിരുന്നു. ഇതിന് പുറമെ രണ്ട് കൊലപാതകങ്ങളിലും ഐശ്വര്യം ലഭിക്കാത്തതിനാൽ വീണ്ടും ഒരു കൊലപാതകം നടത്തണം എന്ന് ഷാഫി പ്രതികളെ വിശ്വസിപ്പിക്കുകയും മൂന്നാമത്തെ ഇരയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
തുടക്കത്തിൽ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൃത്യമായ കണക്ക് പോലീസിന് ലഭിച്ചിരുന്നില്ല. 6,000 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നായിരുന്നു ആദ്യ മൊഴി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഇത്രയും തുക വാങ്ങിയ കാര്യം ഷാഫി സമ്മതിച്ചത്. അതേസമയം പത്മയുടെ കൊലപാതകത്തെ തുടർന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കിൽ മൂന്നാമതും കൊലപാതകം നടക്കുമായിരുന്നു എന്ന് പോലീസ് പറയുന്നു.
ഇതിനിടെ കേസിൽ ജാമ്യം വേണമെന്ന മൂന്നാം പ്രതി ലൈലയുടെ ആവശ്യം എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം തേടിയത്. ലൈല കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹർജിയിൽ ലൈലയുടെ അഭിഭാഷകൻ വാദിച്ചു.എന്നാൽ, കൊലപാതകത്തിൽ ലൈലയ്‌ക്ക് നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.
Comments