ചെന്നൈ : തമിഴ്നാട് ഗവർണറെ പുറത്താക്കാൻ രാഷ്ട്രപതിക്ക് നിവേദനം നൽകാനൊരുങ്ങി ഡിഎംകെ സർക്കാർ. തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കെതിരെ പ്രതിപക്ഷത്തെ മുഴുവൻ സംഘടിപ്പിച്ച് സംയുക്ത നീക്കം നടത്താനാണ് സർക്കാരിന്റെ നീക്കം. ഗവർണർ സാമുദായിക വിദ്വേഷം ഉണർത്തി സമാധാനത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് നിവേദനത്തിൽ ഡിഎംകെ പറയുന്നു.
ഭരണഘടന നിയമങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുമുള്ള സത്യപ്രതിജ്ഞ ഗവർണർ ലംഘിച്ചു. പല സ്ഥലങ്ങളിൽ നിന്ന് വന്നവർ സമാധാനപരമായി ജീവിക്കുന്ന സ്ഥലമാണ് തമിഴ്നാട് എന്നാൽ രാജ്യത്തിന്റെ മതേതര ആശയങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള ദൗർഭാഗ്യകരമായ പ്രവണത ആളുകളിൽ ഗവർണർ വളർത്തിയെടുത്തു. രാഷ്ട്രീയത്തിന്റെ ധാർമ്മികതയോട് അങ്ങേയറ്റം പ്രതിബദ്ധത പുലർത്തുന്ന സംസ്ഥാന സർക്കാരിന് ഇത് നാണക്കേടാണെന്നും അവർ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ പ്രസ്താവനകൾ തമിഴ്നാടിന് ഉണ്ടാക്കിയത് വലിയ മുറിവാണ്. നിരവധി സംസ്ഥാനങ്ങളിൽ ഈ പ്രശ്നങ്ങളുണ്ട്. ഗവർണർമാർക്കെതിരെയല്ല സമരം. ഭരണഘടനാ സംരക്ഷണത്തിനു വേണ്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ ഡിഎംകെ സഖ്യകക്ഷികളെല്ലാവരും നീക്കത്തിന് അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്. നിവേദനത്തിൽ ഒപ്പുവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷറർ ടി.ആർ ബാലു ബിജെപി ഒഴികെയുള്ള കക്ഷികൾക്ക് കത്തു നൽകിയിരിക്കുകയാണ്.
Comments