മുംബൈ: സുരക്ഷയുടെ ഭാഗമായി തന്റെ യാത്രകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൈലറ്റ് വാഹനം അയയ്ക്കരുതെന്ന് മുംബൈ പോലീസിനോട് അഭ്യർത്ഥിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. സംസ്ഥാന ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഭാര്യയ്ക്ക് സുരക്ഷാ വാഹനങ്ങൾ ആവശ്യമില്ലെന്നാണ് അമൃത ഫഡ്നാവിസ് പറഞ്ഞത്.
ബാങ്ക് ഉദ്യോഗസ്ഥയാണ് അമൃത. ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ട്രാഫിക് ക്ലിയറൻസ് വാഹനം അനുവദിക്കാൻ മുംബൈ പോലീസ് തീരുമാനിച്ചത്. എന്നാൽ തനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ്, അമൃത അത് നിഷേധിക്കുകയായിരുന്നു.
”ഞാൻ ഒരു സാധാരണക്കാരിയാണ്. സാധാരണക്കാരിയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതും. അതിനാൽ എനിക്ക് ട്രാഫിക് ക്ലിയറൻസ് പൈലറ്റ് വാഹനം നൽകരുതെന്ന് മുംബൈ പോലീസിനോട് വിനീതമായി അഭ്യർത്ഥിക്കുന്നു. മുംബൈയിൽ ഗതാഗതം തടസ്സപ്പെടാറുണ്ടെങ്കിലും നിലവിലെ സർക്കാരിന്റെ വികസന പദ്ധതികൾ ഇത് ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷ” , അമൃത ഫഡ്നാവിസ് ട്വിറ്ററിൽ കുറിച്ചു.
അടുത്തിടെ സർക്കാർ ഇവരുടെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയാക്കി വർദ്ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് യാത്ര ചെയ്യുന്ന സമയത്ത് ട്രാഫിക് ക്ലിയറൻസിന് ഒരു പൈലറ്റ് വാഹനത്തെ നിയോഗിച്ചത്. എന്നാൽ അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് അമൃത ഫഡ്നാവിസ് പറയുന്നത്.
Comments