തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും ഗുജറാത്തിന്റെ മണ്ണിലേയ്ക്കാണ്. ബിജെപിയുടെ അടിയുറച്ച തട്ടകമായി വിലയിരുത്തപ്പെടുന്ന ഗുജറാത്തിൽ എന്ത് മാറ്റമായിരിക്കും സംഭവിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ണിൽ, ആ പേരുകൾ അലയടിക്കുന്ന ജനമനസ്സുകൾക്കിടയിൽ ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ എന്തു പ്രചാരണം നടത്തണമെന്ന ആശയ കുഴപ്പത്തിലാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ രണ്ടും കൽപ്പിച്ച് ഹിന്ദുത്വ കാർഡ് ഉയർത്തി പ്രചരണത്തിൽ ഇറങ്ങിയിരിക്കുകയാണ് അരവിന്ദ് കേജ്രിവാൾ. കറൻസികളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം, അയോദ്ധ്യയിലേയ്ക്ക് സൗജന്യ യാത്ര എന്നിങ്ങനെയുള്ള വാഗ്ധാനങ്ങളുമായാണ് കളം പിടിക്കാൻ കേജ്രിവാൾ ശ്രമിക്കുന്നത്. ആം ആദ്മിയുടെ പ്രചാരണം വെള്ളത്തിൽ വരച്ച വര പോലെ ആകുമെന്ന് വിലയിരുത്തപ്പെടുന്നതും ഇതുകൊണ്ടാണ്. ബിജെപിയെ നേരിടാൻ ഹിന്ദുത്വം ഉയർത്തുമ്പോൾ, ബിജെപി ഉയർത്തി കാണിക്കുന്നത് ഹിന്ദുത്വം മാത്രമല്ല എന്ന ബോധ്യം ആം ആദ്മി പാർട്ടിക്ക് ഇനിയും ഉണ്ടായിട്ടില്ല. വികസനം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം, കർഷകർക്കായുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പോലുള്ള പദ്ധതികൾ, ലോകോത്തര നിലവാരത്തിലുള്ള റോഡുകൾ, മികച്ച സ്കൂളുകൾ, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ എന്നിങ്ങനെ സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ ഒരു വലിയ പട്ടിക തന്നെ ഉയർത്തി കൊണ്ടാണ് ബിജെപി ഗുജറാത്ത് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
ഗുജറാത്തിലെ കോൺഗ്രസിന്റെ അവസ്ഥയാകട്ടെ വളരെ ദയനീയം എന്നാണ് വിലയിരുത്തപ്പെടുന്നത്. വർഷങ്ങളോളം സംസ്ഥാനം ഭരിച്ച കോൺഗ്രസ് പാർട്ടിക്ക് ഗുജറാത്തിന്റെ മണ്ണിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ബിജെപിയെ നേരിടാൻ മാത്രമുള്ള ശക്തിയും അതിനൊത്ത നേതാക്കളും ഇന്ന് ഉണ്ടോ എന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകർ പ്രകടിപ്പിക്കുന്നത്. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമാരും കോൺഗ്രസിന് 62 എംഎൽഎമാരാണുള്ളത്.
1985-ൽ 149 സീറ്റുകളുമായി മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഗുജറാത്തിൽ അധികാരമേറിയ ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ ജനവിരുദ്ധ ഭരണവും നിലപാടുകളും അനുഭവിച്ചറിഞ്ഞ ജനങ്ങൾ കോൺഗ്രസിനെ തള്ളി പറയുകയായിരുന്നു. അന്ന് വെറും 11 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിയാകട്ടെ പിന്നീട് ഗുജറാത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. 1990-ൽ ഗുജറാത്തിൽ അധികാരത്തിലേറിയ ബിജെപിക്ക് പിന്നീട് അവിടെ നിന്നും താഴെ ഇറങ്ങേണ്ടി വന്നിട്ടില്ല. കഴിഞ്ഞ 27 വർഷമായി സംസ്ഥാനം ഭരിക്കുകയാണ് ബിജെപി.
ഡിസംബർ ഒന്ന്, അഞ്ച് തിയതികളിൽ രണ്ട് ഘട്ടമായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിന് വോട്ടെണ്ണൽ നടക്കും. പ്രിയങ്ക ഗാന്ധിയെ മുൻ നിർത്തിയാണ് കോൺഗ്രസ് തങ്ങളുടെ പ്രചരണം കൊഴിപ്പിക്കുക. എന്നാൽ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിലും ജനമനസ്സുകൾക്കിടയിലും യാതൊരു ചലനവും സൃഷ്ടിക്കാതെ മുന്നോട്ട് പോകുന്നത് കോൺഗ്രസിന്റെ ആവലാതി വർദ്ധിപ്പിക്കുന്നുണ്ട്. കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഗെയ്ക്കും ഗുജറാത്തിലടക്കം നടക്കുന്ന തിരഞ്ഞെടുപ്പ് ഒരു അഗ്നിപരീക്ഷ ആയിരിക്കും.
ബിജെപി ആയിരിക്കില്ല, ആം ആദ്മി പാർട്ടി ആയിരിക്കും ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രധാന എതിരാളി. ബിജെപി തങ്ങളുടെ അപ്രമാധിത്യം തുടരുമ്പോൾ, കോൺഗ്രസും ആം ആദ്മി പാർട്ടിയും രണ്ടാം സ്ഥാനത്തേയ്ക്കുള്ള മത്സരമായിരിക്കും നടത്തുക എന്ന് വിലയിരുത്തപ്പെടുന്നു. അഭിപ്രായ സർവ്വേകൾ എല്ലാം തന്നെ ബിജെപിക്ക് അനുകൂലമാണ്. കേവല ഭൂരിപക്ഷവും കടന്ന് ചരിത്രത്തിൽ ഇതുവരെ നേടാൻ കഴിയാത്ത തരത്തിൽ സീറ്റുകൾ ബിജെപി സ്വന്തമാക്കുമെന്നും പല സർവ്വേകളും പ്രവചിക്കുന്നു.
Comments