മലപ്പുറം : കോട്ടയ്ക്കലിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കുന്നതിന് മുൻപ് യുവതി ഭർത്താവിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നതായി വിവരം. ചെട്ടിയാംകിണർ നാവുന്നത് റാഷിദ് അലിയുടെ ഭാര്യ സഫ്വയെയും(26) രണ്ട് മക്കളെയുമാണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിന് മുൻപ് യുവതി ഭർത്താവിന് സന്ദേശമയച്ചു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
താൻ മരിക്കാൻ പോകുകയാണെന്ന് പുലർച്ചെ മൂന്ന് മണിക്കാണ് യുവതി സന്ദേശമയച്ചത്. കഴിഞ്ഞദിവസം രാത്രി സഫ്വയും മക്കളും ഒരു മുറിയിലും ഭർത്താവ് മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്. ഫാത്തിമ മർസീഹ(നാല്) മറിയം(ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. വിഷം നൽകിയാണ് മക്കളെ കൊലപ്പെടുത്തിയത് എന്ന് സൂചനയുണ്ട്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇതിൽ വ്യക്തത വരൂ.
ഭാര്യയും മക്കളും മരിച്ച വിവരം റാഷിദാണ് പോലീസിനെ അറിയിച്ചത്. യുവതി രാത്രി സന്ദേശമയച്ചെങ്കിലും താനത് രാവിലെയാണ് കണ്ടത് എന്നും ഭർത്താവ് പറയുന്നു. കുടുംബപ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായിരുന്ന റാഷിദ് ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments