തിരുവനന്തപുരം : ജപ്തി ചെയ്യാനെത്തിയ ബാങ്ക് അധികൃതർക്ക് മുന്നിൽ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയും കുഞ്ഞും.പോത്തൻ കോടാണ് സംഭവം . ശലഭ എന്ന യുവതിയാണ് ജപ്തി ചെയ്യാനെത്തിയ എസ് ബി ഐ അധികൃതർക്ക് മുന്നിൽ ഭീഷണി മുഴക്കിയത് . തമിഴ്നാട് സ്വദേശിയായ അറുമുഖനാണ് ശലഭയുടെ ഭർത്താവ് .
വിവാഹത്തിനു മുൻപ് 2013 ൽ അറുമുഖൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 35 ലക്ഷം രൂപ കച്ചവടത്തിനായി ലോണെടുത്തിരുന്നു. 2014 ലാണ് ഇയാൾ ശലഭ എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇതിൽ ഒരു കുട്ടിയുണ്ട്. 2017 ൽ അറുമുഖൻ ഇവരെ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് തിരിച്ചു പോയി. ഇപ്പോൾ ഇവരുമായി യാതൊരു ബന്ധവുമില്ല.
എങ്കിലും ബാങ്കിൽ നിന്നും പണമടക്കാനുള്ള നോട്ടീസ് വരുന്നത് അനുസരിച്ച് ശലഭ പണമടച്ചു കൊണ്ടിരുന്നു. ഏകദേശം 25 ലക്ഷത്തോളം ഇതിനകം അടച്ചു എന്നാണ് ശലഭ പറയുന്നത്. ഇതിനിടയിലാണ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നത് . ഇന്ന് ഉച്ചയ്ക്കകം വീട് ഒഴിയണമെന്നായിരുന്നു നോട്ടീസ് .
എന്നാൽ താൻ ഇനി 9 ലക്ഷം കൂടിയേ അടയ്ക്കാൻ ഉള്ളൂ എന്നാണ് ശലഭ പറയുന്നത് . ബാങ്കിന്റെ ഭാഗത്ത് നിന്ന് ഇളവ് നൽകണമെന്നും അവർ പറയുന്നു . അതേസമയം ശലഭ 50 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളതെന്ന് ബാങ്ക് അധികൃതർ പറയുന്നു.
Comments