കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്ന പിഞ്ചു ബാലനെ ചവിട്ടി തെറിപ്പിച്ചു. രാജസ്ഥാൻ സ്വദേശിയായ ഗണേശിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു.
പെന്ന്യംപാലം സ്വദേശി ശിഹ്ഷാദ് ആണ് കുട്ടിയെ ആക്രമിച്ചത്. പഴയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. കുടുംബത്തോടൊപ്പം സമീപത്തെ കടയിൽ കല്യാണത്തിന് വസ്ത്രം എടുക്കാൻ വന്നതായിരുന്നു ശിഹ്ഷാദ്. തുടർന്ന് വാഹനം റോംഗ് സൈഡിൽ പാർക്ക് ചെയ്തു. ഇത് കണ്ട കുട്ടി കാറിന് പുറകിൽ ചാരി നിൽക്കുകയായിരുന്നു.
എന്നാൽ ഇതുകണ്ട ശിഹ്ഷാദ് കാറിൽ നിന്നും ആക്രോശിച്ച് ഇറങ്ങി കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ചവിട്ടുകൊണ്ട കുട്ടി കരഞ്ഞു. ഇതോടെ സംഭവം നാട്ടുകാർ ചോദ്യം ചെയ്തു. എന്നാൽ കുട്ടി കാറിലിരുന്ന കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആയിരുന്നു ശിഹ്ഷാദിന്റെ ന്യായീകരണം. കുട്ടിയെ യുവ അഭിഭാഷകൻ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ നടപടി സ്വീകരിക്കാതെ പോലീസ് ശിഹ്ഷാദിനെ വിട്ടയക്കുകയായിരുന്നു. വലിയ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ് ശിഹ്ഷാദ് എന്നാണ് വിവരം. ഈ സ്വാധീനം ഉപയോഗിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതായും ആക്ഷേപം ഉണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്ന് അറിയിച്ചു. ബാലവകാശകമ്മീഷൻ ചെയർമാൻ പോലീസിനോട് വിശദീകരണം ആവശ്യപ്പെടും
Comments