ബേതൂർ: ടവേരയും ബസും കൂട്ടിയിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 11 പേർക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിൽ ബേതൂർ ജില്ലയിലെ ജലാറിലാണ് സംഭവം. മരിച്ചവരിൽ 5 പുരുഷന്മാരും 4 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നു. ബസിൽ ഡ്രൈവർ ഒഴികെ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെ കലംബയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.
സുഖ്റാം ഭൂസ്മകർ (30), മെന്ദ, ലീലാജി മവാസ്കർ (32), കിഷൻ മവാസ്കർ (28), കേജ മവാസ്കർ (35), കേജ (5), സഹബ്ലാൽ ധുർവെ (35) നൻഹെസിംഗ് ഉയികെ (37), നന്ദകിഷോർ ധുർവെ (48), രാംറാവു ജാർബ്ഡെ (40), ശ്യാംറാവു (35) എന്നിവരാണ് അപകടത്തിൽ മരിച്ചവർ. പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് നാല് മൃതദേഹങ്ങൾ പുറത്തെടുത്തത്. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. അപകടത്തിൽ ബസ് ഡ്രൈവർക്കും പരിക്കേറ്റു.
തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം. ഡ്രൈവർ ഉറങ്ങിയതോടു കൂടി നിയന്ത്രണം വിട്ട് ടവേര എതിർവശത്തു നിന്നു വന്ന ബസിൽ പോയി ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ തന്നെ പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.
Comments