കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തിൽ പ്രതി മുഹമ്മദ് ശിഹ്ഷാദിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യംപാലം സ്വദേശിയാണ് അറസ്റ്റിലായ ശിഹ്ഷാദ്. രാവിലെ 9 മണിയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയിരിക്കുകയാണ്.
കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയെയാണ് ശിഹ്ഷാദ് ക്രൂരമായി മർദ്ദിച്ചത്. പ്രതിയുടെ കാറിൽ ചാരിനിന്നതിന് കുഞ്ഞിനെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. നടുവിന് സാരമായി പരിക്കേറ്റ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടി മർദ്ദനത്തിനിരയായത്. കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
കണ്ണൂർ തലശേരിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് ചോദ്യം ചെയ്ത പ്രതിയെ നേരത്തെ വിട്ടയച്ചത് രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പോലീസിനുണ്ടായ വീഴ്ച വിവാദമായതോടെ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവം നടന്ന് 10 മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് തയ്യാറായതെന്നാണ് ആക്ഷേപം. വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ പ്രതിയെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. പ്രതിക്ക് ഉന്നതസ്വാധീനമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പ്രതിയെ ആദ്യം വിട്ടയച്ച കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവം റിപ്പോർട്ട് ചെയ്തയുടൻ നടപടി സ്വീകരിച്ചുവെന്നാണ് എഎസ്പി നിധിൻ രാജ് വ്യക്തമാക്കിയത്.
Comments