ലക്നൗ: ഹിന്ദു യുവാവിനെ പ്രണയിച്ചതിന് 16കാരിയായ സഹോദരിയെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ മുഹമ്മദ് കലീമാണ് സഹോദരിയായ സജ്രുൽനിഷയെ കഴുത്തറുത്ത് കൊന്നത്. സംഭവസ്ഥലത്ത് നിന്ന് മൂർച്ചയേറിയ ആയുധം ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. ദാമോദർപുരയിലെ കത്ര ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണസംഭവം നടന്നത്.
കഴിഞ്ഞ ദിവസം കലീമിന്റേയും സജ്രുൽനിഷയുടേയും അമ്മയായ തസ്ലീൻ വീട്ടിലെത്തിയപ്പോൾ മകളുടെ കാമുകനായ അരുണിനെ വീടിന് സമീപം കണ്ടു. തസ്ലീമ ഉടൻ തന്നെ മകനായ കലീമിനെ ഈ വിവരം അറിയിച്ചു. തുടർന്ന് വീട്ടിലെത്തിയ കലീം സഹോദരിയെ ചോദ്യം ചെയ്യുകയും, തർക്കത്തിനൊടുവിൽ മൂർച്ചയേറിയ ആയുധമെടുത്ത് കഴുത്ത് മുറിക്കുകയുമായിരുന്നു.
തുടർന്ന് സഹോദരിയുടെ മുറിച്ചെടുത്ത തലയുമായി ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സഹോദരി അന്യ സമുദായത്തിൽ പെട്ട യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും അതിനാൽ സഹോദരിയെ കൊലപ്പെടുത്തിയെന്നും യുവാവ് പോലീസിനെ അറിയിച്ചു. തുടർന്ന് ബാഗിൽ നിന്ന് സഹോദരിയുടെ തല പുറത്തെടുക്കുകയും തന്നെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. കലീമിന് പുറമെ ഇവരുടെ അമ്മയായ തസ്ലീമയ്ക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments