ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യൻ സൈന്യത്തിന്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരെ ശക്തമായ നീക്കമാണ് അന്വേഷണ ഏജൻസിയുടെ ഭാഗത്തു നിന്നും നടക്കുന്നത്. ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാളിലെയും ഝാർഖണ്ഡിലെയും സ്ഥലങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. പശ്ചിമ ബംഗാളിലെ നാല് സ്ഥലങ്ങളിലും ഝാർഖണ്ഡിൽ എട്ട് സ്ഥലങ്ങളിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.
കൊൽക്കത്ത ആസ്ഥാനമായുള്ള ബിസിനസുകാരനായ അമിത് അഗർവാളിന്റെയും മറ്റു പലരുടെയും വീടുകളുടെയും ഫ്ലാറ്റുകളുടെയും പരിസരങ്ങളിലും ഓഫീസ് പരിസരങ്ങളിലും ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. കേസുമായി ബന്ധപ്പെട്ട് അഗർവാളിനെ നേരത്തെ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളുടെ വെളിപ്പെടുത്തൽ അനുസരിച്ചാണ് റെയ്ഡുകൾ നടന്നത്. ഭൂമാഫിയകളുടെയും രാഷ്‌ട്രീയക്കാരുടെയും ഒത്താശയോടെ ഝാർഖണ്ഡിലെ കരസേനയുടെ ഏക്കർ കണക്കിന് ഭൂമിയാണ് ഇവർ അനധികൃതമായി കൈവശപ്പെടുത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസമാണ് അമിത് അഗർവാളിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 31-ന് കൊൽക്കത്തയിൽ അഭിഭാഷകനായ രാജീവ് കുമാറിൽ നിന്നും 50 ലക്ഷം രൂപ പിടിച്ചെടുത്ത കേസിലാണ് ഇഡി ഉദ്യോഗസ്ഥർ അമിത് അഗർവാളിനെ അറസ്റ്റ് ചെയ്തത്. അഗർവാൾ നൽകിയത് കള്ളപ്പണമാണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ ഝാർഖണ്ഡിലെ ബിർസാ മുണ്ട സെൻട്രൽ ജയിലിലാണ് ഇയാൾ. ഝാർഖണ്ഡ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ നിന്നും തന്റെ പേര് നീക്കം ചെയ്യുന്നതിനായാണ് അഭിഭാഷകന് അഗർവാൾ പണം നൽകിയത്.
Comments