തിരുവനന്തപുരം: കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിതാ ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന് സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.
ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്ക്കും എന്നാണ് വീണാ ജോർജ്ജ് ഫെയ്സ്ബുക്കിൽ കുറിച്ചത്. അതേസമയം, വാചകങ്ങളിൽ മാത്രം ഒതുങ്ങുന്ന സർക്കാരിന്റെ കരുതലിനെ വിമർശിച്ച് മന്ത്രിയുടെ പോസ്റ്റിന് താഴെ ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ‘സർക്കാർ അവർക്കൊപ്പം നിൽക്കുന്നത് സ്വാഗതാർഹമാണ്. ആദിവാസി മധുവിനൊപ്പം നിന്ന സ്ഥലത്തുനിന്നും, ആറ്റിങ്ങലിൽ മൊബൈൽ മോഷണം ആരോപിക്കപ്പെട്ട കുട്ടിക്കൊപ്പം നിന്ന സ്ഥലത്തുനിന്നും ലേശം മാറി നിന്നാൽ നന്നായേനേ’ എന്ന് മന്ത്രിയുടെ പോസ്റ്റിന് താഴെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കറും വിമർശിച്ചു കൊണ്ട് കുറിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും വിട്ടയച്ചതിലുമെല്ലാം കേരളാ പോലീസിനെതിരെ ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. സംഭവത്തിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വൈകുന്നതിലും പ്രതിഷേധം ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായാണ് സ്പീക്കറും സ്ഥലം എംഎൽഎയുമായ എഎൻ ഷംസീർ പ്രതികരിച്ചത്. സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായില്ലേ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു ഷംസീർ രോഷാകുലനായി പ്രതികരിച്ചത്. ഞാനല്ലല്ലോ ചവിട്ടിയത് എന്നായിരുന്നു ഷംസീർ പറഞ്ഞത്. കേരളത്തിന് അപമാനകരമായ നിരവധി സംഭവങ്ങളാണ് അടുത്തിടെ സംസ്ഥാനത്ത് നടക്കുന്നത്. സംഭവങ്ങളിലെല്ലാം പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയും വിമർശിക്കപ്പെടുന്നു. മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും പരാജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Comments