കണ്ണൂർ: തലശ്ശേരിയില്‍ ആറുവയസുള്ള ഒരു കുട്ടിക്ക് നേരെ അതിക്രമം നടത്തിയ ആള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിനോടും സർക്കാരിനോടും എംഎൽഎ കെ.കെ.ശൈലജ. സംഭവത്തിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ വൈകുന്നതും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് താമസിച്ചതും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചതിന് പിന്നാലെയാണ് ആവശ്യവുമായി കെ.കെ.ശൈലജ രംഗത്തു വന്നത്.
ബാലാവകാശ നിയപ്രകാരവും പ്രതിക്കെതിരെ കേസ് എടുക്കേണ്ടതുണ്ട് എന്നും കുട്ടികളെ ക്രൂരമായി അക്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്നും കെ.കെ.ശൈലജ പറഞ്ഞു. കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും പോലീസ് നടപടി വൈകുന്നതിലും ഇടതുപക്ഷ എംഎൽഎ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു. കൃത്യമായ തെളിവുകള്‍ ഈ സംഭവം സംബന്ധിച്ചുണ്ട് എന്നതിനാല്‍ പ്രതിയെ അന്വേഷിക്കാന്‍ സമയം ചെലവഴിക്കേണ്ടതില്ല എന്നാണ് ശൈലജ പറഞ്ഞത്.
എത്രയും പെട്ടന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എത്തിക്കുന്നതിനും പ്രതിക്ക് ഉചിതമായ ശിക്ഷ ഉറപ്പുവരുത്തുന്നതിനും സാധിക്കണം. കുട്ടികള്‍ക്കെതിരെ അതിക്രമം നടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നത് ബാലാവകാശ നിയമം വ്യക്തമാക്കുന്ന കാര്യമാണ്. ഇത് പൊതുസമൂഹത്തെ അറിയിക്കാന്‍ അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ട് എന്നും കെ.കെ.ശൈലജ പറഞ്ഞു.
Comments