ന്യൂഡൽഹി : സസ്പെൻഷനിലായ വനിതാ വിഭാഗം കൺവീനർ എഐഎംപിഎൽബി പ്രവർത്തക സമിതിയിൽ നിന്ന് രാജിവച്ചു.തന്നോട് അന്യായമായാണ് പെരുമാറിയതെന്നും ന്യായമായ വിചാരണ ലഭിച്ചില്ലെന്നും ആരോപിച്ചാണ് ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡിന്റെ വനിതാ വിഭാഗം കൺവീനർ ഡോ. അസ്മ സെഹ്റ വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത് . “ഐക്യത്തിന്റെ പേരിൽ സ്ത്രീകളുടെ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കുകയാണ്” എന്നും അസ്മ ആരോപിച്ചു.
ഹിജാബ് വിഷയത്തിൽ സ്വീകരിക്കേണ്ട സമീപനത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ വന്നതിനു പിന്നാലെയായിരുന്നു അസ്മയുടെ സസ്പെൻഷൻ. ബോർഡിന്റെ ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി ഡൽഹിയിൽ നടന്ന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചതായി ബോർഡ് പ്രസിഡന്റ് മൗലാന സയ്യിദ് റാബി ഹസനി നദ്വിക്ക് അയച്ച കത്തിൽ ഡോ. അസ്മ പറയുന്നു.
‘ അവർ എന്നെ വിളിച്ചപ്പോൾ, അവർ ഈ വിഷയത്തിൽ ആത്മാർത്ഥതയുള്ളവരാണെന്ന് ഞാൻ കരുതി. എന്നാൽ സസ്പെൻഷനോട് ഞങ്ങൾക്ക് എതിർപ്പുള്ളത് എന്തുകൊണ്ടാണെന്ന് അറിയാനായിരുന്നു തന്നെ ക്ഷണിച്ചത് . അതിരുകൾ കടന്നുവെന്ന് അവർ പറയുമ്പോൾ, ഈ അതിരുകൾ എന്താണെന്ന് ഞങ്ങളോട് പറയുക എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്,” ഡോ. അസ്മ പറഞ്ഞു.
Comments