കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടിയ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തലശ്ശേരിയിൽ നടന്നത് ക്രിമിനലിനെ സംരക്ഷിക്കുന്ന നിലപാടാണ്. പ്രതിയെ രക്ഷിക്കാൻ സിപിഎം ഓഫീസിൽ നിന്നും വിളിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. നട്ടെല്ലില്ലാത്ത പോലീസാണ് സംസ്ഥാനത്തുളളതെന്നും പോലീസിന് സിപിഎമ്മിനെ പേടിയാണെന്നും പോലീസിന്റെ അലംഭാവം പുത്തരി അല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കുട്ടിക്ക് ചവിട്ടേറ്റ സംഭവത്തെ കുറിച്ച് തിരക്കിയപ്പോൾ പൊട്ടിത്തെറിച്ച് സ്പീക്കർ എഎൻ ഷംസീറിനെയും സുധാകരൻ വിമർശിച്ചു. സംഭവത്തിലുള്ള ഷംസീറിന്റെ പ്രതികരണം സംസ്ക്കാരം ഇല്ലായ്മയാണെന്നും ബുദ്ധിയുള്ള ആരും ഷംസീറിനെ പോലെ സംസാരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ‘സ്പീക്കർ ആണത്രേ സ്പീക്കർ’ ഇങ്ങനെ പോയാൽ നാടിന്റെ ഭാവി ദുരന്ത പൂർണ്ണമാകുമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഞാനല്ല ചവിട്ടിയത്, നിങ്ങളുടെ ചോദ്യം കേട്ടാൽ ഞാനാണ് ചവിട്ടിയത് എന്നു തോന്നുമല്ലോ എന്നായിരുന്നു ഷംസീറിന്റെ മറുപടി.
ഗവർണർ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് അയച്ചതിൽ തെറ്റില്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും സർക്കാരും തെറ്റ് ചെയ്താൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്. കാരണം ഗവർണർ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗവർണരുടെ തെറ്റിനെ തെറ്റായും ശരിയെ ശരി ആയും കാണും.മെറിറ്റ് അടിസ്ഥാനത്തിൽ ആണ് കോൺഗ്രസ് നിലപാട്.സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധമുണ്ടെന്ന് പറയുന്ന ഗവർണർ എന്തുകൊണ്ട് കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
Comments