ഉജ്ജയിൻ : കുപ്രസിദ്ധ കുറ്റവാളി അൻമോൽ ഗുർജാറിനെയും കൂട്ടാളി ഫൈസാനെയും ബുധനാഴ്ച വെടിവച്ച് വീഴ്ത്തി മദ്ധ്യപ്രദേശ് പോലീസ് . കഴിഞ്ഞ ദിവസം രാത്രി മാധവ് നഗർ പോലീസ് ഉദ്യോഗസ്ഥൻ മനീഷ് ലോധയ്ക്ക് നേരെ ഇയാൾ വെടിയുതിർത്തിരുന്നു. തുടർന്ന് പോലീസ് അൻമോൽ ഗുർജറിന്റെ കാലിൽ വെടിയുതിർക്കുകയായിരുന്നു. ഇയാളുടെ കാലിന് ഗുരുതരപരിക്കേറ്റതായാണ് സൂചന.
ഏകദേശം മൂന്ന് വർഷം മുമ്പ്, അൻമോലിന്റെ മൂത്ത സഹോദരൻ റൗണക് ഗുർജാർ അന്നത്തെ എസ്പി സച്ചിൻ അതുൽക്കറിന് നേരെ വെടിയുതിർത്തിരുന്നു. ഏറ്റുമുട്ടലിൽ വെടിയേറ്റ് റൗണക്കിന്റെ കാലിനും പരിക്കേറ്റിരുന്നു.ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റൗണക്കും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്.
അൻമോൽ ഗുർജറും കൂട്ടാളി ഫൈസാനും വിക്രം നഗർ മേൽപ്പാലത്തിന് സമീപം ആളുകളെ കൊള്ളയടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞാണ് മാധവ് നഗർ പോലീസ് ഉദ്യോഗസ്ഥൻ മനീഷ് ലോധ സ്ഥലത്തെത്തിയത് . പോലീസ് വരുന്നത് കണ്ട് അൻമോൽ ഗുർജാർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ബുള്ളറ്റ് ജീപ്പിന്റെ മുൻവശത്തെ ഗ്ലാസിൽ തട്ടിയതിനാൽ മനീഷ് ലോധ കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാൽ വാഹനത്തിന്റെ ഗ്ലാസ് പൊട്ടി തലയിൽ കൊണ്ട് ചോരവാർന്നു. തുടർന്നാണ് പോലീസ് തിരികെ വെടിയുതിർത്തത്.
കാലിന് വെടിയേറ്റ് നിലത്ത് വീണ ഗുർജാറിനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഏറ്റുമുട്ടലിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് എസ്പി സത്യേന്ദ്രകുമാർ ശുക്ലയും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി .കഴിഞ്ഞ മാസം ദസറ ഉത്സവത്തിന് സംഭാവന പിരിക്കുന്നതിനിടെയും നിരവധി പേരെ അൻമോൽ ഗുർജാർ മർദ്ദിച്ചിരുന്നു. ഈ കേസിൽ ഗുർജാർ ഒളിവിലായിരുന്നു.
Comments