കണ്ണൂർ : തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവത്തിൽ റിമാന്റ് റിപ്പോർട്ട് പുറത്ത്. പ്രതി മുഹമ്മദ് ശഹ്ഷാദ് നടത്തിയത് കുറ്റകരമായ നരഹത്യാശ്രമമെന്ന് പോലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആദ്യം കുട്ടിയുടെ തലയ്ക്കടിച്ച പ്രതി, കാറിന് സമീപത്ത് നിന്ന് കുട്ടി മാറാതെ വന്നതോടെ കാലുകൊണ്ട് ചവിട്ടുകയായിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. തന്റെ കാറിൽ ചാരി നിന്നതിനാണ് 20 കാരനായ മുഹമ്മദ് ശഹ്ഷാദ് ആറ് വയസുകാരനായ കുട്ടിയെ മർദ്ദിച്ചത്. രാജ്സ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ കുട്ടിയായിരുന്നു ഇത്. തുടർന്ന് സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു.
അർദ്ധരാത്രി തന്നെ പോലീസ് എത്തി പ്രതിയെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ഇതിന്റെ സിസിടി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തുടർനടപടിക്ക് പോലീസ് തയ്യാറായത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
Comments