ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഭാരത് മാതാ കീ ജയ് വിളിച്ച വിദ്യാർത്ഥിയെ ശിക്ഷിച്ച സംഭവത്തിൽ കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ കേസ് എടുത്ത് പോലീസ്. ഗുണയിലെ ക്രൈസ്റ്റ് സീനിയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരായ ജസ്റ്റിൻ, ജസ്മീന ഖാത്തുൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് കേസ് എടുത്തത്.
ശിവാൻഷ് ജയിൻ എന്ന വിദ്യാർത്ഥിയായിരുന്നു അദ്ധ്യാപകരുടെ ശിക്ഷാ നടപടികൾക്ക് വിധേയനായത്. സ്കൂൾ അസംബ്ലിയിൽ ദേശീയ ഗാനം കഴിഞ്ഞതിന് പിന്നാലെയായിരുന്നു കുട്ടി ഭാരത് മാതാ കീ ജയ് വിളിച്ചത്. എന്നാൽ ഇത് കണ്ട ജസ്റ്റിനും, ജസ്മീനയും കുട്ടിയെ ശിക്ഷിക്കുകയായിരുന്നു. ജസ്റ്റിൻ മേലാൽ ഇത് ആവർത്തിക്കരുതെന്ന് താക്കീത് നൽകിയെന്നും, ജസ്മീന മണിക്കൂറുകളോളം ഗ്രൗണ്ടിൽ വെയിലത്ത് നിർത്തിയെന്നുമാണ് ശിവാൻഷ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 506, 34 എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ് പ്രകാരവുമാണ് പോലീസ് അദ്ധ്യാപകർക്കെതിരെ കേസ് എടുത്തത്.
ബുധനാഴ്ചയായിരുന്നു സംഭവം. വ്യാഴാഴ്ച ശിക്ഷാ നടപടികൾക്ക് വിധേയരായ കുട്ടിയുടെ മാതാപിതാക്കളും വിവരം അറിഞ്ഞ് ഹിന്ദു സംഘടനാ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി സ്കൂളിൽ എത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു സംഭവം പുറത്തറിഞ്ഞത്. സ്കൂൾ വരാന്തയിലിരുന്ന് ഹനുമാൻ ചാലിസ ചൊല്ലിയായിരുന്നു ഹിന്ദു സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചത്. കുറ്റക്കാരായ അദ്ധ്യാപകരെ പിരിച്ചുവിടണമെന്നാണ് ഹിന്ദു സംഘടനാ പ്രവർത്തകരുടെ ആവശ്യം.
Comments