കൊച്ചി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലൂടെ സഹപാഠിയിൽ നിന്ന് ഗർഭിണിയായ ഇരുപത്തിമൂന്നുകാരിക്ക് 26 ആഴ്ച പിന്നിട്ട ഗർഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ അനുമതി. എംബിഎ വിദ്യാർത്ഥിനിയാണ് ഈ പെൺകുട്ടി. കുഞ്ഞിന് ജന്മം നൽകണോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തിൽ നിയന്ത്രണമില്ലെന്നും, അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് വി.ജി.അരുൺ വ്യക്തമാക്കി. പുറത്തെടുക്കുന്ന സമയത്ത് കുഞ്ഞിന് ജീവനുണ്ടെങ്കിൽ ഏറ്റവും മികച്ച പരിരക്ഷ ആശുപത്രി അധികൃതർ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആർത്തവം കൃത്യമല്ലാതിരുന്ന പെൺകുട്ടി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് മനസിലാക്കുന്നത്. വിവരമറിഞ്ഞതോടെ പെൺകുട്ടി കടുത്ത സമ്മർദ്ദത്തിലായി. സഹപാഠി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയിരുന്നു. തുടർപഠനത്തേയും മാനസിക ആരോഗ്യത്തേയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതിയെ സമീപിച്ചത്.
26 ആഴ്ച്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ നിയമപരമായ തടസ്സം ഉള്ളതിനാൽ ആശുപത്രികൾ ഇതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കോടതി നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച മെഡിക്കൽ ബോർഡ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും മാനസിക നിലയെ ബാധിക്കുമെന്ന റിപ്പോർട്ട് നൽകി.
Comments