തിരുവനന്തപുരം: മേയറുടെ പേരിൽ പുറത്ത് വന്ന കത്ത് തനിക്ക് ഇതുവരെ കിട്ടിയില്ലെന്നും, എന്നാൽ അത് വ്യാജമാണോ എന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. അങ്ങനെ ഒരു കത്ത് കിട്ടിയിട്ടില്ല, അത്തരമൊരു കത്ത് എഴുതേണ്ട ആവശ്യവുമില്ല. ആ കത്തിന് ഒരു മറുപടി കൊടുത്തിട്ടുമില്ലെന്നാണ് ആനാവൂർ നാഗപ്പൻ പറഞ്ഞത്. കത്ത് വ്യാജമാണോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാവിലെ മാദ്ധ്യമങ്ങളിലൂടെയാണ് കത്ത് കാണുന്നത്. മേയറോട് ഇത് സംബന്ധിച്ച് സംസാരിക്കാൻ വിളിച്ചെങ്കിലും അതിന് സാധിച്ചില്ല. മേയറുമായി സംസാരിച്ചതിന് ശേഷം കൃത്യമായി പ്രതികരിക്കും. മേയർ എഴുതിയ കത്താണെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ മേയറുടെ അഭിപ്രായം എന്താണെന്ന് പാർട്ടിക്ക് അറിയണം. പാർട്ടിയുടെ ലിസ്റ്റ് വച്ച് ഒരിടത്തും നിയമനം നടത്താറില്ല. അങ്ങനെ ഒരു ലിസ്റ്റ് ആരും കണ്ടിട്ടുമില്ല. കാര്യങ്ങൾ മനസിലാക്കിയതിന് ശേഷം പാർട്ടി പ്രതികരിക്കുമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് ഇന്ന് രാവിലെയാണ് മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295ഓളം താത്കാലിക തസ്തികളിലേക്ക് പാർട്ടിക്കാരുടെ ലിസ്റ്റ് വേണമെന്നാണ് കത്തിൽ പറയുന്നത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് പാർട്ടി നേതാവിന് കത്ത് അയച്ചിരിക്കുന്നത്. പാർട്ടിക്കാരുടെ തന്നെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് കത്ത് പുറത്തായത്.
സഖാവേ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്ന കാര്യം അങ്ങയെ അറിയിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. അർബൻ പ്രൈമറി ഹെൽത്ത് സെന്റുകളിലേക്കാണ് നിയമനം. ‘ തസ്തികകളുടെ പേര്, വേക്കൻസി എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും’ കത്തിൽ പറയുന്നു.
295 ഒഴിവുകൾ ഉണ്ടെന്നാണ് കത്തിൽ പറയുന്നത്. പബ്ലിക് ഹെൽത്ത് എക്സ്പേർട്ട്, ഡോക്ടർമാർ, നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, പാർട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികളിലാണ് ഒഴിവുള്ളത്. എത്ര ആളുകളെയാണ് ഓരോ തസ്തികയിലേക്ക് വേണ്ടതെന്നും ഇതിൽ കൃത്യമായി പറയുന്നുണ്ട്. പ്രധാന തസ്തികകൾ മുതൽ താത്കാലിക തസ്തികകളിൽ വരെ സിപിഎം അവരുടെ ഇഷ്ടക്കാരെ കുത്തിത്തിരുകയാണെന്ന ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് പുറത്ത് വന്ന കത്ത്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ശക്തമായിട്ടുണ്ട്. അതേസമയം മേയർ ആര്യാ രാജേന്ദ്രനും കത്ത് തള്ളി രംഗത്തെത്തിയിട്ടുണ്ട്. താൻ ഇങ്ങനെ ഒരു കത്ത് അയച്ചിട്ടില്ലെന്നാണ് മേയറുടെ വാദം.
Comments