തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരന്റെ കൈയ്യും കാലും കെട്ടിയിട്ട് സഹപാഠികൾ ലഹരിമരുന്ന് നൽകി ക്രൂരമായി ഉപദ്രവിച്ചതായി പരാതി. അജ്ഞാത ദ്രാവകം ബലമായി കുടിപ്പിച്ച ശേഷം മർദ്ദിക്കുകയും കോമ്പസ് വെച്ച് ശരീരത്തിൽ വരയുകയുമായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരോട് പരാതി പറഞ്ഞ കുട്ടിയുടെ ബന്ധുക്കളോട് സ്കൂൾ അധികൃതർ മോശമായി പെരുമാറിയെന്ന് ആരോപണമുണ്ട്. സാക്ഷി പറയാനെത്തിയ കുട്ടികളെ വിരട്ടിവിട്ടതായും ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു.
നെല്ലിമൂട് ഹയർ സെക്കൻണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി രാജേഷ് കൃഷ്ണയുടെ മകനുമായ പത്ത് വയസുകാരൻ നവനീത് കൃഷ്ണനാണ് ഈ ദുവസ്ഥ. ഇതേ സ്കൂളിൽ പഠിക്കുന്ന അഞ്ച്, പത്ത് ക്ലാസുകളിലെ നാല് കുട്ടികൾക്ക് എതിരെയാണ് പരാതി ഉയർന്നത്. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ കുട്ടിയുടെ കൈകാലുകൾ പിടിച്ച് വെച്ച് ബ്രൗൺ നിറത്തിലുള്ള ദ്രാവകം വായിലൂടെ ഒഴിച്ച് നൽകിയതായും കുട്ടി പറയുന്നു. ഇതിന് ശേഷം ബോധരഹിതനായ കുട്ടിയെ അന്വേഷിച്ചെത്തിയ ബസ് ഡ്രൈവറാണ് നവനീതിനെ ക്ലാസ് മുറിയിൽ മയങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതും അവിടെ നിന്ന് വീട്ടിലെത്തിച്ചതും.
ഇതിന് ശേഷം 28, 29 തിയതികളിലാണ് നവനീതിന് നേരെ വീണ്ടും ആക്രമം നടന്നത്.കുട്ടിയെ മർദ്ദിച്ച ശേഷം കൈയും കാലും പിടിച്ച് വെച്ച് പിങ്ക് നിറത്തിലുള്ള കേക്കുംചുവന്ന നിറത്തിലുള്ള ദ്രാവകവും വെള്ളത്തിൽ കലർത്തി സിറിഞ്ച് വഴി വായിലേക്ക് ഒഴിക്കുകയായിരുന്നെന്നും നവനീത് പറയുന്നു. തുടർന്ന് ദേഹം തളർന്ന നവനീത് സംഭവം അദ്ധ്യാപകനോട് പറഞ്ഞെങ്കിലും വിട്ടുകളയാനാണ് അദേഹം പറഞ്ഞതെന്ന് കുട്ടി വെളിപ്പെടുത്തി. ഇതറിഞ്ഞ പിതാവ് അദ്ധ്യാപികയെ വിളിച്ച് കാര്യം അറിയിച്ചു.
എന്നാൽ പിറ്റേന്ന് സ്കൂളിലെത്തിയ കുട്ടിക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. വീട്ടിൽ പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥികൾ കോമ്പസ് കൊണ്ട് നവനീതിന്റെ ശരീരത്തിൽ വരഞ്ഞു.തിരികെ വീട്ടിലെത്തി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിക്ക് ശാരീരിക ക്ഷതമേറ്റതിനാലാണ് ഛർദ്ദിച്ചതെന്ന് കണ്ടെത്തി. പിന്നാലെ സ്കൂളിലെത്തി ഹെഡ്മിസ്ട്രസിന് പരാതി നൽകുകയായിരുന്നു.ഈ സമയമാണ് അധികൃതർ സാക്ഷിപറയാനെത്തി കുട്ടികളെ വിരട്ടി ഓടിച്ചത്.
വീട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
Comments