തിരുവനന്തപുരം: തൊഴിലന്വേഷകരെ ഞെട്ടിച്ചുകൊണ്ട് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തുവരികയും സംഭവം വൻ വിവാദമാകുകയും ചെയ്തതോടെ തലസ്ഥാനത്ത് ഉയരുന്നത് വൻ പ്രതിഷേധം. അഴിമതിക്കാരിയായ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ പ്രതിപക്ഷ സംഘടനകൾ തിരുവനന്തപുരം നഗരസഭാ പരിസരത്ത് പ്രതിഷേധം നടത്തുന്നത്. ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നഗരസഭയ്ക്കുള്ളിൽ കയറി പ്രതിഷേധിച്ചവരെ പോലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കി.
ഭരണഘടനാ ലംഘനമാണ് മേയർ നടത്തിയതെന്നും എല്ലാ ആളുകളെയും ഒരുപോലെ കാണുമെന്ന സത്യപ്രതിജ്ഞാ ലംഘനം മേയർ ആര്യാ രാജേന്ദ്രൻ നടത്തിയെന്നുമാണ് വിമർശനം.
തിരുവനന്തപുരം കോർപ്പറേഷനിലെ 295ഓളം താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിക്കുന്നതായിരുന്നു വിമർശനത്തിന് ആധാരമായ ആര്യയുടെ കത്ത്. ഇക്കാര്യം വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ആര്യ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ എഴുതിയ കത്ത് ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പുറത്തുവന്നതോടെ വിവാദമാകുകയായിരുന്നു.
കത്ത് വിവാദമായതിന് പിന്നാലെയാണ് മറ്റൊരു കത്ത് കൂടി പുറത്തുവന്നു. നഗരസഭയിൽ നിന്നായിരുന്നു രണ്ടാമത്തെ കത്ത്. എസ്എടി ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒമ്പത് പേരെ നിയമിക്കാൻ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭയിൽ നിന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് ലഭിച്ചത്. നഗരസഭാ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിലാണ് കത്ത് അയച്ചിരിക്കുന്നത്. ഒക്ടോബർ 24ന് അയച്ച കത്തായിരുന്നു ഇത്.
മേയറുടേത് തൊഴിലന്വേഷകരെ ഞെട്ടിക്കുന്ന കത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. മേയർ രാജിവെക്കണമെന്നും സിപിഎം അറിഞ്ഞുള്ള നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. നേതാക്കൾക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രമുള്ള സർക്കാരാണിത്. നേരായ മാർഗത്തിൽ ഒരിടത്തും നിയമനം നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments