ബെംഗളൂരു: കർണാടകയിലെ ഹുബ്ബാളിയിലും മൈസൂരുവിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഹുബ്ബാളിയിലുള്ള എസ്ഡിപിഐ നേതാവായ ഇസ്മയിൽ നളബന്ദിന്റെ വീട്ടിലും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സെക്രട്ടറി സുലൈമാന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.
തീവ്രവാദ ഫണ്ടിംഗ് കണ്ടെത്തിയതിനെ തുടർന്ന് അടുത്ത അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിലും പ്രധാന കേന്ദ്രങ്ങളിലും രാജ്യവ്യാപകമായി എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനമുണ്ടായത്. റെയ്ഡിന്റെ ഭാഗമായി 106 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കസ്റ്റഡിയിലായത്. 247 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിരോധത്തിന് ശേഷവും നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഒളിവിൽ പോയ പലരെയും പിന്നീട് അറസ്റ്റ് ചെയ്യാൻ എൻഐഎയ്‌ക്ക് കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി 1,300ഓളം ക്രിമിനൽ കേസുകളാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കേസുകളിൽ പലതും യുഎപിഎ ചുമത്തിയിട്ടുള്ളതുമാണ്.
Comments