ഗാന്ധിനഗർ : വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ. എഎപിക്ക് 30 ശതമാനം വോട്ട് ലഭിക്കുമെന്നും, ഗുജറാത്തിൽ രണ്ടാം സ്ഥാനത്താണുള്ളതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
മൂന്ന് പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഇക്കുറി വലിയ വെല്ലുവിളി തീർക്കുമെന്നാണ് കെജ് രിവാളിന്റെ വെല്ലുവിളി. ഇതിനായി മാസങ്ങൾക്ക് മുൻപേ കെജ് രിവാൾ ഗുജറാത്ത് സന്ദർശനം തുടങ്ങിയിരുന്നു. അയോദ്ധ്യയിലേക്ക് സൗജന്യ യാത്ര ഉൾപ്പെടെയുളള പതിവ് വാഗ്ദാനങ്ങളാണ് ഗുജറാത്തിലും കെജ് രിവാൾ പൊടി തട്ടി ഇറക്കിയിരിക്കുന്നത്. ഇതിനിടയിലാണ് കോൺഗ്രസിനെയും വിമർശിച്ചത്.
ഗുജറാത്തിൽ കോൺഗ്രസിനെ ആരും ഗൗരവത്തിൽ കാണുന്നില്ലെന്ന് കെജ് രിവാൾ പരിഹസിച്ചു. ഗുജറാത്തിലെ ജനങ്ങൾക്ക് മാറ്റം ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ബിജെപിക്ക് ഗുജറാത്തിൽ വലിയ വിജയം നേടാൻ സാധിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അടുത്തിടെ നടന്ന സർവ്വേയിൽ ഭൂരിപക്ഷം പേരും ബിജെപിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരുന്നു. 20 ശതമാനം പേർ എഎപിയെയും 17 ശതമാനം പേർ കോൺഗ്രസിനെയും അനുകൂലിച്ചു.
കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.ഡിസംബർ 1ന് ആദ്യ ഘട്ട തിരഞ്ഞെടുപ്പും അഞ്ചിന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പും നടക്കും.ആദ്യഘട്ട തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 14നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള അവസാന തിയതി നവംബർ 17നുമാണ്. സൂക്ഷ്മപരിശോധന നവംബർ 15, 18 തിയതികളിലായി നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 17 ഉം 21 മാണ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.
Comments