കണ്ണൂർ: കാറിൽ ചാരി നിന്ന ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. തലശ്ശേരി ലോക്കൽ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. ക്രൈം ബ്രാഞ്ച് എ.സി.പി കെവി ബാബുവിനാണ് അന്വേഷണ ചുമതല. കേസ്് ഫയൽ അടിയന്തരിമായി കൈമാറാൻ തലശേരി എസ്എച്ച്ഒയ്ക്ക് നിർദേശം നൽകി. അറസ്റ്റിലായ തലശ്ശേരി സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ശക്തമായ നിയമ നടപടി ഉറപ്പാക്കാനാണ് സർക്കാരിന്റെ നിർദേശം.
പ്രതിയെ രാത്രിയിൽ തന്നെ വിട്ടയച്ചതിന് പിന്നിൽ സിപിഎമ്മിലെ ഉന്നത നേതാക്കളുടെ സമ്മർദ്ദമുണ്ടെന്ന് പികെ കൃഷ്ണദാസ് ആരോപിച്ചിരുന്നു. പ്രതിയെ വിട്ടയച്ചതിന് പിന്നിൽ സിപിഐഎമ്മിന്റെ ഇടപെടലുണ്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ആരോപിച്ചു. പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതിൽ സിപിഐഎം മറുപടി പറയണമെന്ന ആവശ്യം ശക്തമാണ്.
മുഹമ്മദ് ശിഹ്ഷാദിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ വ്യക്തമാക്കിയിരുന്നു. ഷിഹാദിന് പിന്നാലെ മറ്റൊരാളും കുട്ടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കാറിനുള്ളിലേക്ക് നോക്കി നിന്ന കുട്ടിയെ അതുവഴി വന്നയാൾ തലയ്ക്ക് അടിക്കുകയായിരുന്നു. ഇയാൾ കുട്ടിയുടെ കഴുത്തിൽ പിടിച്ച് തള്ളുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Comments