ചണ്ഡീഗഡ് : ഹിന്ദുക്കൾക്കെതിരെ വധഭീഷണി മുഴക്കി പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ തീവ്രവാദികൾ. ഹിന്ദു സംഘടനാ നേതാക്കളായ അമിത് അറോറ, യോഗേഷ് ബക്ഷി, കിസാൻ കോൺഗ്രസ് ദേശീയ ജോയിന്റ് കോ-ഓർഡിനേറ്റർ ഗുർസിമ്രാൻ സിംഗ് മന്ദ് എന്നിവർക്കെതിരെയാണ് തീവ്രവാദി ഗോപാൽ സിംഗ് ചൗള വധഭീഷണി മുഴക്കിയിരിക്കുന്നത്. നിലവിൽ ഇവരുടെ വീടുകൾക്ക് പുറത്തും സമീപ പ്രദേശങ്ങളിലും ലുധിയാന പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നേതാക്കളോട് പുറത്തിറങ്ങരുതെന്നും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസമാണ് മൂവരെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞു കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ തീവ്രവാദികൾ വീഡിയോ പ്രചരിപ്പിച്ചത്. ഹിന്ദു സംഘടനാ നേതാവ് സുധീർ സൂരി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. 2016 ൽ അറോറയ്ക്കെതിരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. എന്നാൽ തലനാരിഴയ്ക്കാണ് അദ്ദേഹം അന്ന് രക്ഷപ്പെട്ടത്. 2016 ഫെബ്രുവരി മൂന്നിന് സമ്രാള ചൗക്കിന് സമീപത്താണ് അറോറയ്ക്കെതിരെ തീവ്രവാദികൾ വെടിയുതിർത്തത്.
നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവായ ഹർദീപ് സിംഗ് നിജ്ജാറിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് അറോറ പറഞ്ഞു. ഇതിന് പുറമെ സുരക്ഷാ കാരണങ്ങളാൽ ചില നേതാക്കളോട് വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിച്ചതായി പോലീസ് കമ്മീഷണർ കൗസ്തുഭ് ശർമ്മ പറഞ്ഞു.
സൂരി കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇവർക്ക് പുറമെ മുകേഷ് ഖുറാന, സന്ദീപ് വർമ്മ എന്നീ നേതാക്കൾക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേതാക്കളുടെ അമൃത്സർ യാത്ര സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി നിർത്തലാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments