തിരുവനന്തപുരം; മുസ്ലീംലീഗ് നോതാവും രാജ്യസഭാ എംപിയുമായ പിവി അബ്ദുൾ വഹാബിന്റെ മകനെ വിമാനത്താവളത്തിൽ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കസ്റ്റംസ്. എംപിയുടെ മകനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതായി കസ്റ്റംസ് വ്യക്തമാക്കി. എക്സറേ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചതായും കസ്റ്റംസ് പ്രതികരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഈ മാസം ഒന്നിനായിരുന്നു എംപിയുടെ മകനെ പരിശോധിച്ചത് സംഭവത്തിൽ അന്വേഷണം തുടങ്ങി.
തന്റെ മകനാണെന്ന് സ്ഥിരീകരിച്ചിട്ടും മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സറേ പരിശോധന നടത്തിയെന്നും അബ്ദുൾ വഹാബ് ആരോപിച്ചിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് പരാതി നൽകിയിരിക്കുകയാണ് എംപി.
സ്വർണ്ണം ഒളിപ്പിച്ച് കടത്തിയെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ദേഹപരിശോധനയ്ക്ക് ശേഷം ശരീരത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു എക്സറേ പരിശോധന നടത്തിയത്.ഉള്ളിൽ സ്വർണ്ണമില്ലെന്നു കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിട്ടയയ്ക്കുകയായിരുന്നു.
Comments