പാലക്കാട്: നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. മുളയൻകാവ് പാലപ്പുഴ ഹക്കീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണേങ്ങോട് അത്താണിയിൽ വാടകവീട്ടിൽ താമസിക്കുന്ന, മുളയൻകാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടേയും മകൻ അർഷദ്(21) ആണ് ബെൽറ്റും മരക്കഷണവും ഉപയോഗിച്ചുള്ള അടികൊണ്ട് കൊല്ലപ്പെട്ടത്. ഹക്കീമിന്റെ അമ്മായിയുടെ മകനാണ് കൊല്ലപ്പെട്ട അർഷദ്.
അർഷദിനെ കെട്ടിടത്തിൽ നിന്നു വീണെന്ന് പറഞ്ഞ് ഹക്കീം ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതരും പോലീസും കൂടുതൽ അന്വേഷിച്ചപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അർഷദിന്റെ ശരീരം മുഴുവൻ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമുണ്ടായിരുന്നു.
സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ സംബന്ധമായ ജോലി ചെയ്ത് വരികയായിരുന്നു കൊല്ലപ്പെട്ട അർഷദും പ്രതി ഹക്കീമും. ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
ഹക്കീം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെൽറ്റ് ഊരി ഇത് ഉപയോഗിച്ചും പട്ടിക കൊണ്ടും ക്രൂരമായി ഉപദ്രവിച്ചു. അടിയേറ്റ് തളർന്ന് വീണ അർഷദിനെ ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് വിവരം. ഇതിന് മുൻപും ഹക്കീം, അർഷദിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.
Comments