പത്തനംതിട്ട : ബസിനുള്ളിൽ കയറി യാത്രക്കാരനെ കടിച്ച തെരുവുനായ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണു ചത്തു. ഇയാൾക്ക് പുറമെ മറ്റു 11 പേരെയും നായ കടിച്ചിരുന്നു.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വന്ന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമാണു നായയുടെ കടിയേറ്റത്.
സ്വകാര്യ ബസ് സ്റ്റാൻഡിൽ ആരംഭിച്ച നായയുടെ ആക്രമണം മിനി സിവിൽ സ്റ്റേഷൻ വരെ നീണ്ടു. റോഡിൽ കൂടി നടന്നു പോയവരെ പ്രകോപനമൊന്നുമില്ലാതെ നായ അക്രമിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നായയുടെ പുറകേയുണ്ടായിരുന്നെങ്കിലും ആർക്കും അടുത്തേക്കു പോകാനുള്ള ധൈര്യമുണ്ടായില്ല.
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ചവറ കരിത്തുറയിൽ മൂന്നുപേർക്കും ശാസ്താംകോട്ട മുതുപിലാക്കാട് കിഴക്ക് രണ്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കോവിൽത്തോട്ടം സാൻപിയോ ആശ്രമം വൈദികൻ ജയ്ന്ത് മേരി ചെറിയാൻ, മെറീന മന്ദിരത്തിൽ മെറീന (44) വീട്ടുമുറ്റത്ത് നിന്ന കരിത്തുറ പുത്തൻതുറ തോപ്പിൽ കൊച്ചുവീട്ടിൽ പ്രതാസ് (55) എന്നിവർക്കാണ് കടിയേറ്റത്.ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എല്ലാവർക്കും കൈക്കും കാലിനുമാണ് പരുക്ക്.
മനുഷ്യർക്ക് പുറമെ മൃഗങ്ങൾക്കും തെരുവുനായകളെ കൊണ്ട് പെറുതി മുട്ടിയ സാഹചര്യമാണുള്ളത്. ഇന്നലെ തൃശൂർ മതിലകത്ത് തെരുവുനായ ആക്രമണത്തിൽ ആറ് ആടുകൾ ചത്തു. അഞ്ച് ആടുകൾക്ക് പരിക്കേറ്റു.കല്ലൂപ്പറമ്പിൽ നസീബിന്റെ ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. നസീബും സംഘവും സ്ഥലത്തെത്തിയപ്പോൾ നായ്ക്കൾ തൊട്ടടുത്ത മതിൽ ചാടി രക്ഷപ്പെട്ടു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി നസീബ് പറഞ്ഞു. പഞ്ചായത്തിൽ നിന്ന് വെറ്റിനറി ഡോക്ടർ എത്തി ആടുകളെ പരിശോധിച്ചു.
Comments