കൊല്ലം: കൊല്ലം തങ്കശ്ശേരിയിൽ ലഹരി ഗുളികകൾ വിറ്റ മെഡിക്കൽ സ്റ്റോറിൽ എക്സൈസിന്റെ മിന്നൽ പരിശോധന. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിയമ വിരുദ്ധമായി മരുന്ന് വിൽപ്പന നടത്തിയെന്ന കണ്ടത്തലിനെ തുടർന്ന് ജനമിത്ര മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു.
മൂന്ന് മാസം മുമ്പ് മാത്രം തുറന്ന ജനമിത്ര മെഡിക്കൽ സ്റ്റോറിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നിരവധി ഡോക്ടർമാരുടെ വ്യാജ കുറിപ്പടികൾ, മുന്നൂറ് രൂപക്ക് ലഹരി ഗുളികയും സിറിഞ്ചുമടക്കമുള്ള കോംബോ പാക്കുകൾ, ടൈഡോൾ, നൈട്രോസണ് ഗുളികകളായിരുന്നു ഇവർ വിൽപ്പന നടത്തിയിരുന്നത്. മൂന്ന് മാസം കൊണ്ട് ആയിരത്തിൽ പരം പാക്കുകളാണ് ഇവർ വിറ്റതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ നൽകിയതായി ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റും അറിയിച്ചു.കൊല്ലത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഹരി ഗുളികകൾ കിട്ടുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റും തങ്കശ്ശേരി കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തിയത്.ലഹരി സംഘങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് തീരുമാനം.
Comments