തിരുവനന്തപുരം: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചേക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 14-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രഫണ്ട് വിതരണത്തെ കുറിച്ച് സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരൻ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ. കോപ്പറേറ്റീവ് ഫെഡറലിസം: ദി പാത്ത് ടുവാർഡ്സ് ആത്മനിർഭർ ഭാരത് എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
എല്ലാ സംസ്ഥാനത്തെയും മന്ത്രിമാർ ഉൾപ്പെട്ട ജിഎസ്ടി കൗൺസിലാണ് യഥാർത്ഥ ഫെഡറൽ സംവിധാനത്തിന്റെ മാതൃക. അവിടെ നരേന്ദ്രമോദിയാണ് എല്ലാം തീരുമാനിക്കുന്നത് എന്നുള്ള ആക്ഷേപം വെറും രാഷ്ട്രീയപ്രേരിതമായ ഒന്നാണ്. ജിഎസ്ടി കൗൺസിലിൽ പ്രധാനമന്ത്രി പങ്കെടുത്തിട്ടില്ല. ഭരണഘടനയിലെ ഫെഡറൽ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ താത്പര്യം മുൻനിർത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
2014-15 ലെ 14-ാം ധനകാര്യ കമ്മീഷൻ ശുപാർശ ഒരു മടിയും കൂടാതെയാണ് പ്രധാനമന്ത്രി അംഗീകരിച്ചത്. നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നു. ഇപ്പോഴത് 41 ശതമാനമായി. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി മാറ്റിയതോടെയാണിത്. ചിലപ്പോൾ താമസിയാതെ തന്നെ കശ്മീരിന് വീണ്ടും സംസ്ഥാന പദവി ലഭിച്ചേക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട്, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 2019 ഓഗസ്റ്റിലായിരുന്നു ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയത്. ഇതോടെ ജമ്മുകശ്മീർ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറുകയായിരുന്നു.
Comments