ന്യൂഡൽഹി: കള്ളക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പക്കൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഇരുപത്തിരണ്ടുകാരി പോലീസ് പിടിയിൽ. വ്യാപാരിയുടെ പക്കൽ നിന്നും പത്ത് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.പണം തട്ടിയെടുത്ത ശേഷം വ്യാപാരിയുടെ സ്വത്ത് തന്റെ പേരിലേക്ക് മാറ്റി നൽകുകയോ അല്ലെങ്കിൽ ഒരു കോടി രൂപ നൽകുകയോ ചെയ്യണമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ബാങ്കിടപാടുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് പിന്നാലെ നിയമവിദ്യാർത്ഥിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
2020-ലാണ് യുവതിയുമായി പരാതിക്കാരൻ സൗഹൃദത്തിലാകുന്നത്. ഹാർഡ് വെയർ ബിസിനസുകാരനായ ഇയാൾ തന്റെ വ്യാപാരകേന്ദ്രത്തിൽ വെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. ഇടയ്‌ക്ക് ഇവർ തമ്മിലുള്ള സൗഹൃദം നിലച്ചെങ്കിലും യുവതി വ്യാപാരിയെ പിന്നെയും തേടിയെത്തുകയായിരുന്നു.
തങ്ങൾക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് വിവാഹിതനായ വ്യാപാരിയുടെ കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തത്. ബലാത്സംഗം ചെയ്തതെന്ന് പരാതിപ്പെടുമെന്നും കേസിൽ പ്രതിയാക്കുമെന്നും വ്യാപാരിയെ യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
യുവതിയും സുഹൃത്തുക്കളും ചേർന്ന് തന്റെ പക്കൽ നിന്നും ഒരുകോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് വ്യാപാരി പോലീസിൽ പരാതി നൽകിയത്. പണം പിൻവലിക്കാൻ ചെക്കിൽ ഒപ്പിട്ട് നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നിയമ വിദ്യാർത്ഥിയായ യുവതിയ്‌ക്ക് സഹായം നൽകിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Comments