ന്യൂഡൽഹി : പരമ്പരാഗത എണ്ണവിൽപനക്കാരായ സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്ന് ഒക്ടോബറിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറി റഷ്യ . എനർജി കാർഗോ ട്രാക്കർ വോർടെക്‌സയുടെ കണക്കുകൾ പ്രകാരം 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത് 0.2 ശതമാനം മാത്രമായിരുന്നു . എന്നാൽ ഒക്ടോബറിൽ ഇന്ത്യയ്‌ക്ക് പ്രതിദിനം 935,556 ബാരൽ ക്രൂഡ് ഓയിൽ വിതരണം റഷ്യ ചെയ്തു . എക്കാലത്തെയും ഉയർന്ന നിരക്കാണിത്
ഇറാഖിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 20.5 ശതമാനത്തിനും സൗദി അറേബ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 16 ശതമാനത്തിനും മുന്നിലാണ് ഇപ്പോൾ ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി .
യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യയെ പാശ്ചാത്യ രാജ്യങ്ങൾ ഒഴിവാക്കിയതിനാൽ റഷ്യ വിലക്കിഴിവിൽ വ്യാപാരം ആരംഭിച്ചിരുന്നു . ഇതോടെയാണ് ഇന്ത്യ റഷ്യയിൽ നിന്നും കൂടുതലായി എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്.
വോർടെക്‌സയുടെ കണക്കനുസരിച്ച്, 2021 ഡിസംബറിൽ റഷ്യയിൽ നിന്ന് ഇന്ത്യ പ്രതിദിനം 36,255 ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു, ഇറാഖിൽ നിന്ന് 1.05 ദശലക്ഷം ബിപിഡിയും സൗദി അറേബ്യയിൽ നിന്ന് 952,625 ബിപിഡിയും ഇറക്കുമതി ചെയ്തു.
മാർച്ചിൽ ഇന്ത്യ 68,600 ബിപിഡി എണ്ണ ഇറക്കുമതി ചെയ്തപ്പോൾ അടുത്ത മാസത്തിൽ 266,617 ബിപിഡി ആയും, ജൂണിൽ 942,694 ബിപിഡി ആയും ഉയർന്നു. എന്നാൽ ജൂണിൽ 1.04 ദശലക്ഷം ബിപിഡി എണ്ണയുമായി ഇറാഖാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരൻ. ആ മാസത്തിൽ റഷ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിതരണക്കാരായി മാറി.
തുടർന്നുള്ള രണ്ട് മാസങ്ങളിൽ ഇറക്കുമതിയിൽ നേരിയ കുറവുണ്ടായി. വോർടെക്‌സയുടെ കണക്കനുസരിച്ച് സെപ്തംബറിൽ 876,396 ബിപിഡി ആയിരുന്നു ഇറക്കുമതി ചെയ്തത്.
Comments