കോഴിക്കോട്; മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് യുവാവ് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ചികിത്സിച്ച ഡോക്ടർക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് ജീവനൊടുക്കിയത്. മുടികൊഴിച്ചിൽ മാറാൻ 2014 മുതൽ മരുന്ന് കഴിക്കുന്നതായി കത്തിൽ പറയുന്നു. ചെറിയ മുടി കൊഴിച്ചിലുമായാണ് യുവാവ് ആദ്യം ക്ലിനിക്കിനെ സമീപിച്ചിരുന്നത്. മരുന്ന് നൽകിയപ്പോൾ ആദ്യം കുറച്ച് മുടി കൊഴിയുമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ മൂക്കിലെ രോമങ്ങൾ മുതൽ താടിരോമങ്ങളും പുരികവും കൊഴിഞ്ഞ് തുടങ്ങിയതോടെ ഏറെനാളായി മാനസികവിഷമത്തിലായിരുന്നു യുവാവ്. പരാതിപ്പെട്ടിട്ടും ഡോക്ടറുടെ സമീപനം ശരിയല്ലെന്നാണ് കുടുംബം ആരോപിക്കുന്നു.
പലതവണ ഡോക്ടറെ കണ്ടെങ്കിലും മരുന്ന് നൽകി മടക്കി അയച്ചു. ഇനി ഇത് ശരിയാവുമെന്ന് പ്രതീക്ഷയില്ല. അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിലുള്ളത്.മുടികൊഴിച്ചിൽ കാരണം വിവാഹ ആലോചനകൾ മുടങ്ങിയിരുന്നു. മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകർഷതാബോധം കാരണം ആളുകൾ കൂടുന്നയിടത്തേക്ക് പോകാറില്ലായിരുന്നുവെന്ന് യുവാവിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.
Comments