കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറ് വയസുള്ള രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ കേസെടുത്ത തലശേരി പോലീസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. കമ്മീഷണറുടെ ചുമതല വഹിക്കുന്ന റൂറൽ എസ്പി രാജീവ് പി.ബിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വിട്ടയച്ചതിലാണ് പോലീസിന് വീഴ്ചയുണ്ടായത്.
തലശേരി എസ്എച്ച്ഒ അനിൽ എം, ഗ്രേഡ് എസ്ഐമാർ എന്നിവർക്കെതിരെ കടുത്ത വിമർശനവും റിപ്പോർട്ടിലുണ്ട്. കാര്യഗൗരവത്തോടെ സ്വീകരിക്കേണ്ട യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിക്രമ സ്ഥലത്ത് പോയ ഉദ്യോഗസ്ഥർ ആരും തന്നെ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കാറിൽ ചാരി നിന്ന കുട്ടിയെ 20കാരനായ ശിഹ്ഷാദ് ചവിട്ടി തെറിപ്പിച്ച സംഭവം സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത പോലീസ് ഉടൻ തന്നെ വിട്ടയച്ചുവെന്നതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് സംഭവം ചർച്ചയായതോടെ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ പോലീസ് നിർബന്ധിതരാകുകയായിരുന്നു. എന്തുകൊണ്ട് പ്രതിയെ ആദ്യം വിട്ടയച്ചുവെന്ന ചോദ്യത്തിനും പോലീസ് വിശദീകരണം നൽകിയില്ല. ഇക്കാര്യം തലശേരി എംഎൽഎ ആയ എംഎൻ ഷംസീറിനോട് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പ്രകോപിതനായതും വിമർശിക്കപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസിന് വീഴ്ച സംഭവിച്ചോയെന്ന കാര്യം അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടത്. തുടർന്ന് റൂറൽ എസ്പി രാജീവ് പി.ബി സമർപ്പിച്ച റിപ്പോർട്ടിലാണ് തലശേരി പോലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് വ്യക്തമാക്കുന്നത്.
Comments