തിരുവനന്തപുരം: 2-ാമത്തെ വിവാദ കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഗരസഭാ കൗൺസിലർ ഡി.ആർ അനിൽ രംഗത്ത്. എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തിലേക്ക് താൽകാലിക നിയമനത്തിനായി കുടുംബശ്രീ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് താൻ എഴുതിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരമൊരു കത്ത് നൽകുന്നത് ശരിയല്ലെന്ന് തോന്നിയതായും അതിനാൽ ജില്ലാ സെക്രട്ടറിക്ക് ആ കത്ത് നൽകിയിട്ടില്ലെന്നും അനിൽ പറഞ്ഞു. നിയമപരമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ആശുപത്രിയിലേക്ക് നിയമനം നടത്തുകയെന്നും ഡി.ആർ അനിൽ അറിയിച്ചു.
കുടുംബശ്രീ വഴി പെട്ടെന്ന് ആളെ കിട്ടാനാണ് കത്ത് തയ്യാറാക്കിയത്. പക്ഷെ. ശരിയല്ലെന്ന് തോന്നിയതിനാൽ കത്ത് കൈമാറിയില്ല. എന്നിട്ടും കത്ത് എങ്ങനെയാണ് പുറത്തുപോയതെന്ന് അറിയില്ല. ഇതിന് പിന്നിൽ ആരോ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന കത്ത് മനഃപൂർവ്വം ആരോ പുറത്തുനിന്ന് തയ്യാറാക്കിയതാണെന്നും വ്യക്തമായി അന്വേഷിച്ചാൽ ഉറവിടം കണ്ടെത്താനാകുമെന്നും ഡി.ആർ അനിൽ കൂട്ടിച്ചേർത്തു.
അതേസമയം തിരുവനന്തപുരം നഗരസഭയിൽ മേയർക്കെതിരെ ഇന്നും പ്രതിഷേധം ഉയരുകയാണ്. കോർപ്പറേഷൻ വളപ്പിനുള്ളിൽ ബിജെപി പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. ഇവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. മേയറുടെ പേരിൽ പുറത്തുവന്ന വിവാദ കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പ്രതിഷേധം. ആര്യാ രാജേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും രാജിവെക്കണമെന്നുമാണ് ആവശ്യം.
Comments