കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താൽ ആക്രമണത്തെ തുടർന്ന് അക്രമികളിൽ നിന്നും ഈടാക്കേണ്ട നഷ്ടപരിഹാരത്തുകയിൽ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. നഷ്ട പരിഹാരത്തുക കുറച്ചുനൽകണമെന്ന പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ സത്താറിന്റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ആക്രമണത്തിൽ 5.2 കോടി രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ ഇത്രയും ഭീമമായ തുക അടയ്ക്കാനാകില്ലെന്നും ഇളവ് നൽകണമെന്നുമായിരുന്നു അബ്ദുൾ സത്താറിന്റെ അപേക്ഷ. ഈ ആവശ്യമാണ് കോടതി നിരസിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്നു നിലവിൽ എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന അബ്ദുൾ സത്താർ.
ഹർത്താൽ ആക്രമണത്തിൽ 58 ബസുകൾ തകർത്തെന്നും 10 ജീവനക്കാർക്ക് പരിക്കേറ്റെന്നും കെഎസ്ആർടിസി അറിയിച്ചിരുന്നു. ഈ നഷ്ടമെല്ലാം അക്രമികളിൽ നിന്ന് ഈടാക്കണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. ഹർത്താലിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ആക്രമണത്തിൽ സർക്കാരിനുണ്ടായ നാശനഷ്ടങ്ങളുടെ കണക്കും ഹൈക്കോടതിയിൽ സമർപ്പിച്ചു. 86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ അറിയിച്ചത്. കെഎസ്ആർടിസിക്ക് സംഭവിച്ച നഷ്ടം കൂടാതെയുള്ള കണക്കാണിത്. സ്വകാര്യ വ്യക്തികൾക്ക് 16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നും സർക്കാർ സൂചിപ്പിച്ചു. അതിനാൽ മുഴുവൻ നഷ്ടങ്ങളും കണക്കാക്കി വിശദമായ സത്യവാങ്മൂലം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
കൂടാതെ നിരോധിത മതഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിലുള്ള നടപടി റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കണം. കേസ് മൂന്നാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Comments