അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് മോഹൻസിൻഹ് രത്വ ബിജെപിയിൽ ചേർന്നു. വൈകീട്ട് പാർട്ടി ആസ്ഥാനത്തുവെച്ച് മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.
10 തവണ കോൺഗ്രസ് എംഎൽഎ ആയ നേതാവാണ് മോഹൻസിൻഹ് രത്വ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മകൻ രാജേന്ദ്രസിൻഹ് രത്വയെ മത്സരിപ്പിക്കാൻ അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. വൈകീട്ടോടെ അദ്ദേഹം രാജിക്കത്ത് ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷന് കൈമാറി. ഛോട്ടാ ഉദയ്പൂരിലെ പവി ജെത്പൂരാണ് മോഹൻസിൻഹ് രത്വയുടെ മണ്ഡലം.
ബിജെപി സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങളാണ് തന്നെ ആകർഷിച്ചതെന്ന് മോഹൻസിൻഹ് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം പ്രതികരിച്ചു. തനിക്ക് വയസ്സായി. അതിനാൽ ഈ തിരഞ്ഞെടുപ്പിൽ തന്റെ മകന് അവസരം നൽകണം. ബിജെപി തിരഞ്ഞെടുപ്പിൽ അവന് അവസരം നൽകുമെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവിഭാഗങ്ങൾക്കിടയിലുൾപ്പെടെ വലിയ സ്വാധീനമുള്ള നേതാവാണ് മോഹൻസിൻഹ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് കേവലം ഒരു മാസം മാത്രം ബാക്കി നിൽക്കെയുള്ള മോഹൻസിൻഹിന്റെ രാജി കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Comments