പാലക്കാട്: വിവാഹശേഷം രാത്രി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്ന ഭർത്താവിനെ ഫോൺ ചെയ്ത് ശല്യം ചെയ്യില്ലെന്ന് വധു മുദ്ര പത്രത്തിൽ ഒപ്പിട്ടു നൽകിയത് വൈറലാവുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂർ മലയക്കോട് വി.എസ്. ഭവനിൽ എസ്. രഘുവിന്റെ സുഹൃത്തുക്കൾക്കാണ് ഭാര്യ കാക്കയൂർ വടക്കേപ്പുര വീട്ടിൽ എസ്. അർച്ചന ഒപ്പിട്ടുനൽകിയത്.
രാത്രി ഒമ്പത് മണി വരെ കൂട്ടൂകാരോടൊപ്പം ചെലവഴിക്കാൻ ഭർത്താവിനെ അനുവദിക്കുമെന്നും അതുവരെ ഫോൺ വിളിച്ച് ശല്യം ചെയ്യില്ലെന്നുമാണ് 50 രൂപയുടെ മുദ്രപത്രത്തിൽ രഘുവിന്റെ പേരിൽ അർച്ചനയിൽ നിന്നും സുഹൃത്തുക്കളും ബാഡ്മിൻറൺ കളിക്കാരുമുൾക്കൊള്ളുന്ന പതിനേഴ് പേരടങ്ങുന്ന ‘ആശാനും ശിഷ്യന്മാരും’ അടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ എഴുതിവാങ്ങിയത്. വധുവിന്റെ സമ്മതപ്രകാരമാണ് സുഹൃത്തുക്കൾ കരാർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
വൈകീട്ട് ബാഡ്മിൻറൺ കളിക്കുന്ന കൂട്ടുകാർക്കിടയിൽ നാലഞ്ച് പേരൊഴികെ മറ്റുള്ളവരെല്ലാം അവിവാഹിതരാണ്. അടുത്ത 23 -ാം തിയതി മറ്റൊരു കൂട്ടുകാരന്റെ വിവാഹമാണ്. അതിനുള്ള സർപ്രൈസിന് തയ്യാറെടുക്കുകയാണ് കൂട്ടുകാരെന്നും രഘു കൂട്ടിച്ചേർത്തു.
Comments